Advertisment

സിപിഎമ്മിന്റെ 'ഓപ്പറേഷന്‍ തോമസ്' പൊട്ടി പാളീസായി ! തോമസിന് എറണാകുളത്ത് ഒരു സ്വാധീനവുമില്ലെന്ന് തെളിയിച്ച് തൃക്കാക്കര. ഫോണില്‍ വിളിച്ചുള്ള കെവി തോമസിന്റെ സാമുദായിക ഓപ്പറേഷനും ഫലിച്ചില്ല ! തോമസ് അവകാശപ്പെട്ട വോട്ടെവിടെയെന്ന് സിപിഎം അന്വേഷിക്കും. തോമസ് മാഷ് കാരണം മൂവായിരം വോട്ടെങ്കിലും നഷ്ടമായിരിക്കാമെന്നും വിലയിരുത്തല്‍. തോമസിന്റെ സിപിഎമ്മിലെ രാഷ്ട്രീയ മോഹങ്ങള്‍ പൊലിയുമോ ?

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ കലാപം ഉണ്ടാക്കി പാര്‍ട്ട് വിട്ട് സിപിഎം ക്യാമ്പിലെത്തിയ കെവി തോമസിന് ഒരു ചലനവും സൃഷ്ടിക്കാനായില്ല. തോമസിന്റെ പിന്‍ബലത്തില്‍ തൃക്കാക്കര വിജയിക്കാമെന്ന സിപിഎം മോഹം പൊലിഞ്ഞു. ഇത് തോമസിന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്കും തിരിച്ചടിയാകും.

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പാര്‍ട്ടി വിട്ട കെവി തോമസ് ഇടതു കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്താണ് ഡോ. ജോ ജോസഫിനായി വോട്ടു പിടുത്തം തുടങ്ങിയത്. എന്നാല്‍ തോമസ് വന്നതിനു പിന്നാലെ തന്നെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി.

ഇതോടെ സിപിഎം തോമസിനോട് നേരിട്ട് രംഗത്ത് വരണ്ട എന്ന് നിലപാട് എടുത്തു. തോമസിന് സ്വാധീനമുള്ള ലത്തീന്‍ വോട്ടുകള്‍ ഫോണ്‍വിളിച്ചും രഹസ്യ ഓപ്പറേഷന്‍ നടത്തിയും സമാഹരിക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫലം വന്നതോടെ തോമസിന്റെ എല്ലാ ഓപ്പറേഷനും പരാജയപ്പെട്ടു എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തോമസിന് ഒരു സ്വാധീനവുമില്ലെന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ ശരിവയ്ക്കുകയാണ് ഫലം. തോമസിന് ഇതു വലിയ തിരിച്ചടികൂടി ആകുകയാണ്. ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധയാകര്‍ഷിച്ചാണ് തോമസ് കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ അതിന്റെ ഒരു ചലനവും അദ്ദേഹത്തിന് സൃഷ്ടിക്കാനാകാത്തത് സിപിഎമ്മിലും അദ്ദേഹത്തെ ദുര്‍ബലനാക്കും.

തെരഞ്ഞെടുപ്പ് സമയത്ത് കെ.വി തോമസ് കോണ്‍ഗ്രസ് വിട്ടതോടെ കോണ്‍ഗ്രസ് ക്യാമ്പുകള്‍ ആവേശത്തിലായി. അവര്‍ ഒരുമിച്ചു നിന്നു. മുന്‍പേതന്നെ കെ.വി തോമസിനോട് അപ്രിയമുള്ളവരായിരുന്നു എറണാകുളത്തെ കോണ്‍ഗ്രസുകാര്‍. പാര്‍ട്ടിയില്‍ നിന്നു എല്ലാം നേടി ഒടുവില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ തോമസിനെ ഇടതു പക്ഷത്തായാലും ആളാകാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസുകാരും ഉറപ്പിച്ചു. അങ്ങനെ കാലുവാരാതെ യുഡിഎഫിനൊപ്പം നിന്നവര്‍ ഏറെയാണ്.

മറുവശത്ത് കെ.വി തോമസിന്‍റെ വരവ് ഇഷ്ടമാകാത്ത സിപിഎമ്മുകാരുമുണ്ട്. എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ചുരുങ്ങിയത് മൂവായിരം വോട്ടെങ്കിലും ഇടതുപക്ഷത്തിന് നഷ്ടമായെന്ന് കരുതുന്നവരുണ്ട്. അതിനാല്‍തന്നെ സിപിഎം നേരത്തെ വാഗ്ദാനം ചെയ്ത പദവികളും അദ്ദേഹത്തിന് കിട്ടുമോ എന്നതും കണ്ടറിയേണ്ടി വരും.

Advertisment