കൊച്ചി: തൃക്കാക്കരയില്‍ വര്‍ഗീയതയുടെ വിഷവിത്തിന് ഇടമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. പിസി ജോര്‍ജിനെ ഇറക്കി ക്രൈസ്തവ വികാരം ഇളക്കി മറിക്കാമെന്ന മോഹങ്ങള്‍ ബിജെപിക്ക് അപ്പുറം ചില ക്രൈസ്തവ തീവ്ര സംഘടനകള്‍ക്ക് ഉണ്ടായിരുന്നെങ്കിലും നിരാശയാണ് തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്.
പിസി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപിയിലെ ഒരു വിഭാഗം. പിസി ജോര്‍ജിനെ തൃക്കാക്കരയില്‍ ഇറക്കിയതിനു പിന്നിലും ഇതുമാത്രമായിരുന്നു ലക്ഷ്യം. ചില ക്രിസംഘികളും ജോര്‍ജിന്റെ വരവിനായി നീക്കം നടത്തി.
പക്ഷേ ജോര്‍ജിന്റെ വരവിനെ തൃക്കാക്കര ഉള്‍ക്കൊണ്ടില്ല. ക്രൈസ്തവരുടെ വോട്ടില്‍ വിള്ളല്‍ വീഴ്തി നേട്ടമുണ്ടാക്കാമെന്ന മോഹമാണ് ഇതോടെ പൊലിഞ്ഞത്. ജോര്‍ജിനെ ഇറക്കിയുള്ള പ്രചാരണത്തോടെ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന ചില ഹിന്ദു വോട്ടുകൾ പോലും കിട്ടിയില്ല എന്നതാണ് തൃക്കാക്കരയിലെ ഫലം വ്യക്തമാക്കുന്നത്.
അതേസമയം കൈവിരലിൽ എണ്ണാവുന്ന തീവ്ര സ്വഭാവമുള്ള ക്രിസംഘികളുടെത് അല്ലാത്ത വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ വോട്ടു പോയത് കൂടുതലും ഇടതു മുന്നണിയ്ക്ക് ആയിരുന്നു. ജോർജിന്റെ നിലപാടിനെ പിന്തുണയ്ക്കില്ലെന്നും ക്രൈസ്തവരെ വിറ്റു നേട്ടമുണ്ടാക്കാൻ ജോർജിനെ അനുവദിക്കില്ലെന്നുമുള്ള നിലപാടാണ് ഭൂരിപക്ഷം ക്രൈസ്തവർക്കും. ഇതോടെ ക്രൈസ്തവ വിഭാഗത്തെ കൂടെ നിര്‍ത്താമെന്ന മോഹവും ഇതോടെ പൊലിയുകയാണ്.
പിസി ജോര്‍ജിന്റെ വിശ്വാസ്യതയ്ക്കും ഇതോടെ മങ്ങലേറ്റു. ഇനിയൊരു മുന്നണി സാധ്യതയാണ് ജോര്‍ജിന് മുന്നില്‍ അടയുന്നത്. നേരത്തെ ബിജെപി കേന്ദ്ര നേതൃത്വം ജോര്‍ജിനെ കൂടെ കൂട്ടുന്നതില്‍ അതൃപ്തി വ്യക്തമാക്കിയിരുന്നു. ജോര്‍ജിന് സ്വാധീനമുണ്ടെങ്കില്‍ മാത്രം കൂടെ കൂട്ടിയാല്‍ മതിയെന്നായിരുന്നു കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നത്.
എന്തായാലും തൃക്കാക്കരയില്‍ കെട്ടിവച്ച കാശുപോലും പിടിക്കാനാവാതെ വന്നതോടെ ജോര്‍ജിന്റെ വിലപേശലും അവസാനിച്ചു. ഇനി ജോര്‍ജിനെ കൂടെ കൂട്ടണ്ട എന്നു തന്നെയാണ് എന്‍ഡിഎ നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ ജോര്‍ജും വഴിയാധാരമാകുമെന്ന് ഉറപ്പാണ്.