Advertisment

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായി സൈന്യം; കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്ടറും വിന്യസിക്കും

New Update

publive-image

Advertisment

കൊച്ചി: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായി സൈന്യം. ഡൈവിംഗ്, റെസ്‌ക്യൂ സംഘങ്ങളെ അടിയന്തര ഘട്ടത്തിൽ എത്രയും പെട്ടന്ന് വിന്യസിക്കാവുന്ന വിധത്തിൽ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്ന് കൊച്ചി ഡിഫൻസ് പിആർഒ അറിയിച്ചു.

പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും ഇവരുടെ സേവനം വിനിയോഗിക്കുക. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന യന്ത്രവൽകൃത ബോട്ടുകൾ സഹിതമാണ് സേന സജ്ജമായിരിക്കുന്നത്.

ഹെലികോപ്ടറുകളും തയ്യാറാക്കി നിർത്തിയതായും കാലാവസ്ഥ അനുകൂലമാണെങ്കിൽ ആ രീതിയിലും സഹായമെത്തിക്കാനാകുമെന്നും ഡിഫൻസ് പിആർഒ അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായിട്ടാണ് എൻഡിആർഫിന്റെയും സൈന്യത്തിന്റെയും സഹായം സർക്കാർ അഭ്യർത്ഥിച്ചത്.

ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കലിലും മറ്റ് പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായവും തേടിയിരുന്നു. എയർലിഫ്റ്റിംഗ് ഉൾപ്പെടെയുളള രക്ഷാദൗത്യത്തിനാണ് വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചത്.

എൻ.ഡി.ആർ.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റെ രണ്ടു ടീമുകളിൽ ഓരോന്ന് തിരുവനന്തപുരത്തും കോട്ടയത്തുമാണ് വിന്യസിച്ചിരിക്കുന്നത്.

NEWS
Advertisment