കൊല്ലം; ലഹരി വസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റിൽ പാർട്ടി നടത്തിയ കേസിൽ ലഹരി മരുന്ന് ഏജന്റായ യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ഫ്ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജിൽ പേരയം ദേശത്ത് മണിവീണ വീട്ടിൽ സലീം മകൾ ഉമയനലൂർ ലീന (33), കൊല്ലം ആഷിയാന അപ്പാർട്മെന്റ് പുഷ്പരാജൻ മകൻ ശ്രീജിത്ത് (27) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ഇവരെ കൂടാതെ ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപെട്ട കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി തന്നെയായ ഡിക്യുസി എന്നു വിളിക്കുന്ന ദീപുവിനെതിരെയും (28) കേസെടുത്തു. ഇയാൾ കൊലപാതക കേസിലും, ഒട്ടേറെ ലഹരി വസ്തു കടത്തു കേസുകളിലും പ്രതിയാണ്.
ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഫ്ലാറ്റിൽ നിന്നു അസഹ്യമായ രീതിയിൽ പാട്ടും, ശബ്ദകോലാഹലങ്ങളും ഉണ്ടായതോടെ സമീപവാസികൾ എക്സൈസിൽ പരാതിപ്പെടുകയായിരുന്നു.
എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോൾ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താൽ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് കണ്ടത്. യുവാക്കളിൽ ചിലർ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു.
ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തിയതോടെ യുവാക്കൾ മയക്കുമരുന്ന്, ശുചിമുറിയിൽ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അത് വിഫലമായതോടെ ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കൾ പിൻവാതിൽ വഴി 3 നില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നു താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്സൈസ് പിടികൂടി. മറ്റൊരാൾ രക്ഷപെട്ടു.