കുറവിലങ്ങാട്: ഹൈക്കോടതി വിധിയെ തുടർന്ന് കുറവിലങ്ങാട് ബൈപ്പാസിന്റെ മുടങ്ങിക്കിടക്കുന്ന റീച്ചിന്റെ നിർമ്മാണം പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും പാറ്റാനി ജംഗ്ഷൻ മുതൽ വൈക്കം റോഡ് വരെ നിലവിലുള്ള ബൈപ്പാസിന്റെ നവീകരണം നടപ്പാക്കാനും സ്വീകരിക്കേണ്ട കാര്യങ്ങൾ പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഇക്കാര്യത്തിൽ ആവശ്യമായ വികസന പദ്ധതി രൂപീകരിക്കുന്നതിനും വേണ്ടി ഒക്ടോബര്‍ 10 ന്, ഉച്ചകഴിഞ്ഞ് 2.30 ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പൊതുമരാമത്ത് വകുപ്പ് കോട്ടയം റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ശ്രീലേഖ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്ന ചർച്ചയിൽ പൊതുതാൽപര്യ നിർദ്ദേശങ്ങളും സ്വീകരിക്കുന്നതാണ്.
കുറവിലങ്ങാട് ബൈപ്പാസിന്റെ ആദ്യ റീച്ച് പാറ്റാനി ജംഗ്ഷൻ മുതൽ വൈക്കം റോഡ് വരെ ടാറിംഗ് നടത്തി വികസനം നടപ്പാക്കിയത് 2000-ാം മാണ്ടിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ പരിശ്രമ ഫലമായിട്ടാണ്. 20 വർഷം ജനോപകാരപ്രദമായി റോഡ് ഉപയോഗിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായിരുന്നു.
കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഈ റീച്ച് വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നത്. കഴിഞ്ഞ 10 വർഷമായി ഹൈക്കോടതിയുടെ സ്റ്റേ നിലനിന്നത് മൂലമാണ് രണ്ടാമത്തെ റീച്ചിന്റെ നിർമ്മാണം മുടങ്ങിപ്പോകാൻ ഇടയായത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് റോഡ് നിർമ്മാണത്തിന് അനുകൂലമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചതിനെ തുടർന്നാണ് ബൈപ്പാസിന്റെ രണ്ടാം റീച്ചിന് ശാപമോക്ഷം ഉണ്ടായിരിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ പ്രോജക്ട് തയ്യാറാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഒക്ടോബര്‍ 10 ന്റെ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കുമെന്ന് എംഎൽഎ അറിയിച്ചു. കുറവിലങ്ങാട് ടൗണിലെ നടപ്പാതകളുടെ നവീകരണവും ഗ്രാമ പഞ്ചായത്ത് മുന്നോട്ട് വച്ചിരിക്കുന്ന ടേക്ക് - എ - ബ്രേക്ക് പദ്ധതിയെക്കുറിച്ചും എംഎൽഎയുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണ്.