കോട്ടയം: ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറേ മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയത്. ഈ സംഭവത്തിൽ ഡ്രൈവർക്ക് സസ്പെൻഷൻ കിട്ടിയിരുന്നു.
എന്നാല്‍ തന്നെ സസ്‍പെന്‍ഡ് ചെയ്‍ത നടപടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സസ്‍പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവർ എസ് ജയദീപ്. തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഇതുസംബന്ധിച്ച് പങ്കുവയ്ക്കുന്നത്.
ബസ് ഓടിച്ചു പോകുന്നതിനിടെ വെള്ളം പെട്ടെന്ന് കയറുകയായിരുന്നുവെന്ന് ജയദീപ് പറഞ്ഞു. ഇതിന്റെ വിഡിയോയും ജയദീപ് ഫേസ്ബുക്കിൽ പങ്കുവച്ചു. പ്രതിസന്ധി ഘട്ടത്തിൽ ആത്മധൈര്യത്തോടെയാണ് താൻ പെരുമാറിയതെന്ന് ജയദീപ് പറഞ്ഞു. വേണമെങ്കിൽ തനിക്ക് നീന്തി രക്ഷപ്പെടാമായിരുന്നു. എന്നാൽ എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യം.
യാത്രക്കാർ തന്നെ ചീത്തപറഞ്ഞോ എന്ന കാര്യവും പരിശോധിക്കണമെന്നും ജയദീപ് പറഞ്ഞു. സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരേയും ജയദീപ് രൂക്ഷമായി പ്രതികരിച്ചു. ഒരു അവധി ചോദിച്ചാൽ പോലും തരാൻ ബുദ്ധിമുട്ടായിരുന്നു. ഇനി മറ്റൊരാളെവച്ച് ബസ് ഓടിക്കട്ടെയെന്നും ജയദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു.
വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാണ് ഡ്രൈവർക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആർടിസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/100068288163937/videos/300041714975571/