കോട്ടയം: പേമാരിയും പ്രളയവും സംഹാര താണ്ഡവമാടിയ കോട്ടയം ജില്ലയിലെ മുണ്ടക്കയം, കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി മേഖലകൾ ഇനിയും ആ ഞെട്ടലിൽ നിന്നും മോചിതരായിട്ടില്ല.
ഇന്നലെ രാവിലെ വരെ വെള്ളത്തിൽ മുങ്ങിയ പല പ്രദേശങ്ങളിലും ഇന്നു പുലർച്ചെ വെള്ളമിറങ്ങി. പക്ഷേ പ്രളയമേൽപ്പിച്ച മുറിവ് അവിടെ തന്നെ അവശേഷിച്ചു.
കൂട്ടിക്കൽ ഗ്രാമത്തെ കീറിമുറിച്ച ഉരുൾപൊട്ടലുകളിൽ നഷ്ടമായത് ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 10 ജീവനുകളാണ്.
കാവാലിയിൽ ഉരുൾപൊട്ടി കാണാതായവരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. മണ്ണിലും പാറക്കൂട്ടങ്ങൾക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.
സമീപത്തെ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തി.