കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായ അലൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വൈകിട്ട് ആറോടെ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാവാലിയിൽ 6 പേരും പ്ലാപ്പള്ളിയിൽ അഞ്ച് പേരുമാണ് മരിച്ചത്. ലഭിച്ച മൃതദേഹം അലൻ്റെ മാതൃസഹോദരനാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയടക്കമുള്ള നടപടി ക്രമങ്ങൾ ഇനി ബാക്കിയുണ്ട്.
ഇന്നലെ നടന്ന തെരച്ചിലിൽ മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ഇത് അലൻ്റേതാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇത് അലൻ്റെ പ്രായമുള്ള ആളല്ല ഇതെന്ന് സംശയം പ്രകടിപ്പിച്ചു. പിന്നീട് ഇത് ബന്ധുക്കളും ശരിവച്ചു. ലഭിച്ച മൃതദേഹം 35 വയസ്സിനു മുകളിലുള്ള ആളുടേതാണെന്നാണ് ബന്ധുക്കൾ അറിയിച്ചത്.