കോട്ടയം: കേരളത്തിലെ ആദ്യത്തെ കാൻസർ രോഗ ചികിത്സകൻ ചിറക്കടവിൽ ഡോ.സി.പി.മാത്യു അന്തരിച്ചു. 92 വയസ്സായിരുന്നു. ചങ്ങാനാശേരി താലൂക്കിലെ തുരുത്തി ഗ്രാമത്തിൽ പകലോമറ്റം കുടുംബത്തിൽ സി.എം.പോളിന്റേയും കാതറിന്റെയും മകനായി ജനനം.
മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കി. 1954ലാണ് അദ്ദേഹം ചികിത്സാരംഗത്തേക്ക് ചുവട് വയ്‌ക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്, വൈസ് പ്രിൻസിപ്പാൾ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1986ൽ സർവീസിൽ നിന്ന് വിരമിച്ചു. നാലായിരത്തിലധികം കാൻസർ രോഗികളെ അദ്ദേഹം ചികിത്സിക്കുകയും, സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 92ാം വയസിൽ മരിക്കുന്നതിന് മുൻപും അദ്ദേഹം കർമ്മനിരതനായിരുന്നു.
സിദ്ധ, ആയുർവേദ, ഹോമിയോ തുടങ്ങിയവ ഉൾപ്പെട്ട സംയോജിത ചികിത്സാ രീതി അദ്ദേഹം ഉപയോഗിച്ചിരുന്നു. ഭാര്യ: ബിസിഎം കോളജ് മുൻ അധ്യാപിക പരേതയായ റോസി ജേക്കബ് (വായ്പൂര് അടിപുഴ കുടുംബാംഗം). മക്കൾ: മോഹൻ, ജീവൻ, സന്തോഷ്, ഷീബ, അനില