കാഞ്ഞിരപ്പള്ളി: ശബരിമല പാതയിലെ പ്രധാനപ്പെട്ട പാലങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെ ഇരുപത്തിയാറാം മൈൽ പാലം, ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ വെള്ളപ്പാച്ചിലിൽ ഭാഗികമായി തകർന്നു.
ഈ പാലം പുനർനിമ്മിക്കുവാൻ സർക്കാർ രണ്ടുകോടി എഴുപത്തഞ്ചു ലക്ഷം രൂപ ഫണ്ടനുവദിച്ചു. എങ്കിലും, പുനർനിർമ്മാണം പൂർത്തീകരിക്കുവാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ. എൻ ജയരാജ് പറഞ്ഞു.
ഇനിയും വെള്ളപ്പാച്ചിലിൽ പാലത്തിന് ബലക്ഷയം സംഭവിക്കാതിരിക്കുവാൻ പുനർനിർമ്മിക്കുമ്പോൾ പാലം കുറേക്കൂടി ഉയരത്തിൽ പണിയേണ്ടതുണ്ട്. അങ്ങനെ പണിതാൽ, തൊട്ടടുത്തുള്ള ദേശീയപാതയിൽ റോഡ് സംഗമിക്കുന്ന സ്ഥലത്തിന് ആവശ്യത്തിന് പൊക്കമുണ്ടായിരിക്കണം. അതിനാൽ ദേശീയപാതയുടെ ആ ഭാഗം പൊക്കി പണിതാൽ മാത്രമേ പാലത്തിന്റെ പൊക്കവുമായി ചേർന്നുപോവുകയുള്ളു. അതോടൊപ്പം ഇരുപത്തിയാറാം മൈൽ കവലയിലും ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് - അദ്ദേഹം പറഞ്ഞു.