Advertisment

പാറമടക്കാരൻ്റെ വണ്ടിയിൽ എംഎൽഎ ബോർഡ് വച്ചാണ് സെബാസ്റ്റ്യൻ കുളത്തിങ്കൽ സഞ്ചരിക്കുന്നതെന്ന് പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജ് ! പൂഞ്ഞാർ എംഎൽഎ സഞ്ചരിക്കുന്ന വാഹനത്തിൻ്റെ ആർ സി ഓണറുടെ വിവരം പുറത്ത് വിട്ട് ജില്ലാപഞ്ചായത്തംഗം. എംഎൽഎ ഉപയോഗിക്കുന്ന വാഹനം തീക്കോയിലെ പൂട്ടിപ്പോയ പാറമട ഉടമയുടേതെന്നും ആരോപണം ! 2013ൽ താൻ പാറമട ഉപേക്ഷിച്ചത് ധരിക്കുന്ന വസ്ത്രത്തിൻ്റെ മഹത്വമറിഞ്ഞ്. അത് ചിട്ടിക്കമ്പിനിയും വട്ടിപ്പലിശയുമായി നടക്കുന്നവർക്ക് അറിയില്ലെന്നും ഷോണിൻ്റെ പരിഹാസം

New Update

 

Advertisment

publive-image

കോട്ടയം: പാറമട വിഷയത്തിൽ തന്നെയും പിതാവ് പി സി ജോർജിനെയും വിമർശിച്ച പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിനെ വിമർശിച്ച് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്. പാറമടക്കാരൻ്റെ വണ്ടിയിൽ എംഎൽഎ ബോർഡ് വച്ചാണ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിലെ രജിസ്ട്രേഷൻ വിവരങ്ങൾ അടക്കം നൽകിയാണ് ഷോണിൻ്റെ വിമർശനം.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിസ്‌ഥിതി ലോല പ്രദേശമായ തീക്കോയിൽ അടച്ചു പൂട്ടിപ്പോയ പാറമട തുറന്നു നൽകാം എന്ന വാഗ്ദാനത്തിൻ്റെ പേരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുളത്തിങ്കലിന് വേണ്ടി ഏറ്റവുമധികം പണം മുടക്കിയ പാംമ്പ്ലാനിയിൽ വക്കച്ചന്റെ മകൻ ഡേവിസ് പാംമ്പ്ലാനിയുടെയാണ് ഈ വണ്ടിയെന്ന് ഷോൺ ജോർജ് ആരോപിക്കുന്നു.

ഇതേ പാറമടക്കാരനും കുടുംബവുമാണ് 66 കോടി രൂപ അനുവദിച്ചിട്ടുള്ള ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതെന്നും ഷോൺ പറയുന്നു. 2013വരെ പാറമടയുണ്ടായിരുന്ന താൻ അതു വിറ്റുവെന്നും ഷോൺ പോസ്റ്റിൽ പറയുന്നു. ഈ ബിസനസ് ചെയ്യുന്നവർ മോശക്കാരാണെന്ന് അഭിപ്രായമില്ലെന്നും താൻ ഈ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത് താങ്കളെ പോലെ ദേഹത്തിന് കുറുകെ മാത്രമല്ല, തൻ്റെ മനസ്സിന്റെ കുറുകെ കൂടിയാണെന്നും എം എൽ എയോട് ഷോൺ പറയുന്നു.

ഒരു പൊതു പ്രവർത്തകൻ പൊതുരംഗത്ത് മാത്രമല്ല വ്യക്തിജീവിതത്തിലും ശുദ്ധിയോട് കൂടി ജീവിക്കണമെന്നാണ് എന്റെ പിതാവ് തന്നെ പഠിപ്പിച്ചതെന്നും ചിട്ടിക്കമ്പനിയും, വട്ടിപ്പലിശയും കൊണ്ട് ജീവിതം നയിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ലെന്നും പറഞ്ഞ് കുളത്തിങ്കലിനെ ഷോൺ പരിഹസിക്കുന്നുണ്ട്.

വെള്ളപ്പൊക്ക വിഷയത്തിൽ വിമർശിച്ചതിൻ്റെ പേരിലാണ് തന്നെ പരിഹസിക്കുന്നതെങ്കിൽ വിമർശനം തുടരുമെന്നും അതുപക്ഷെ വട്ടിപ്പലിശക്കാരന് മനസിലാകില്ലെന്നും ഷോൺ പറയുന്നു.

ഷോൺ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയാൻ....

താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിച്ചു. പാറമടകാരന്റെ വണ്ടിയിൽ എം.എൽ.എ ബോർഡ് വെച്ച് നടക്കുന്ന താങ്കൾ ഇതു പറഞ്ഞു കേട്ടപ്പോൾ ഒരു അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമായാണ് എനിക്ക് തോന്നിയത്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിസ്‌ഥിതി ലോല പ്രദേശമായ തീക്കോയിൽ അടച്ചു പൂട്ടിപ്പോയ പാറമട തുറന്നു നൽകാം എന്ന വാഗ്ദാനത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താങ്കൾക്കുവേണ്ടി ഏറ്റവുമധികം പണം മുടക്കിയ പാംമ്പ്ലാനിയിൽ വക്കച്ചന്റെ മകൻ ഡേവിസ് പാംമ്പ്ലാനിയുടെതല്ലെ ഈ വണ്ടി. ഇതേ പാറമടക്കാരനും കുടുംബവുമാണ് 66 കോടി രൂപ അനുവദിച്ചിട്ടുള്ള ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതും

ഇനി താങ്കൾ പറഞ്ഞ കാര്യത്തിലേക്ക് കടക്കാം. എന്നെ ഒരു വലിയ പാറമട മാഫിയയായി ചിത്രീകരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി . എനിക്ക് ഒരു പാറമട ഉണ്ടായിരുന്നു,2013-ൽ ഞാനിത് വിറ്റൊഴിഞ്ഞു. അത് പാറമട ഒരു മോശം ബിസിനസ്‌ ആണെന്നോ, അത് നടത്തുന്നവർ എല്ലാം വൃത്തികെട്ടവന്മാർ ആണെന്ന അഭിപ്രായം ഉള്ളതുകൊണ്ടോ അല്ല ഞാൻ ഈ കച്ചവടം അവസാനിപ്പിച്ചത്.

മറിച്ച് ഞാൻ ഈ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത് താങ്കളെ പോലെ ദേഹത്തിന് കുറുകെ മാത്രമല്ല,എന്റെ മനസ്സിന്റെ കുറുകെ കൂടിയാണ്. ഒരു പൊതു പ്രവർത്തകൻ പൊതുരംഗത്ത് മാത്രമല്ല വ്യക്തിജീവിതത്തിലും ശുദ്ധിയോട് കൂടി ജീവിക്കണമെന്നാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.

ചിട്ടിക്കമ്പനിയും,വട്ടിപ്പലിശയും കൊണ്ട് ജീവിതം നയിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല. ഈ വെള്ള വസ്ത്രം ധരിച്ചു കൊണ്ട് കൈക്കൂലി കൊടുക്കാൻ എന്റെ മനസ്സ് അനുവദിക്കാത്തതു കൊണ്ടാണ് ഞാൻ ആ ബിസിനസ് വേണ്ടെന്ന് വച്ചത്.

ഒരു കാര്യം എടുത്തു പറയട്ടെ പാറമടകളും, ക്രഷറുകളും നാടിന്റെ നിർമ്മാണ രംഗത്ത് ഒരു അഭിവാജ്യ ഘടകം തന്നെയാണ്. പക്ഷേ അത് എവിടെ നടത്തുന്നു,അത് പരിസ്‌ഥിതിക്ക് ദോഷം ഉണ്ടാക്കുന്നുണ്ടോ എന്നതാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. താങ്കൾ ഇന്നലെ വാനോളം പുകഴ്ത്തിയ പിണറായി സർക്കാർ 2018-ലെ പ്രളയത്തിന് ശേഷം മാത്രം 223 ക്വാറികൾക്കാണ് പെർമിറ്റ് നൽകിയത് എന്ന് ഓർത്താൽ നന്ന്.

ഇപ്പോൾ താങ്കൾക്ക് ഇത്രയും പ്രകോപനം ഉണ്ടാകാൻ കാരണം പ്രളയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രവർത്തനങ്ങളിൽ ഞാൻ ഉയർത്തിയ വിമർശനങ്ങളാണെങ്കിൽ അത് ഇനിയും തുടരുക തന്നെ ചെയ്യും.

ഉരുൾപ്പൊട്ടലിന് 24 മണിക്കൂറിന് ശേഷം ഇളംകാട്‌ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ക്രമീകരണങ്ങൾ വിലയിരിത്തുമ്പോൾ ആ ക്യാമ്പ് സർക്കാർ അംഗീകരിചിട്ടില്ലാത്തതിനാൽ അവിടെ സർക്കാർ സഹായം നൽകാൻ കഴിയില്ല എന്ന് പറഞ്ഞ വില്ലേജ് ഓഫീസറെ വിമർശിച്ചത് തെറ്റാണെങ്കിൽ ഞാൻ അത് ഇനിയും ചെയ്യും.

പ്രളയം കഴിഞ്ഞ് മൂന്നാം ദിവസവും ഉരുൾപ്പൊട്ടലുണ്ടായ പ്രധാന മേഖലകളായ പ്ലാപ്പള്ളിയിലേക്കുള്ള ഗതാഗതം പോലും പുനസ്‌ഥാപിക്കാത്ത സർക്കാർ നടപടി ചോദ്യം ചെയ്തത് തെറ്റാണെങ്കിൽ അത് ഇനിയും ചെയ്യും.കൂട്ടിക്കലിലേക്ക് ഈരാറ്റുപേട്ടയിൽ നിന്നുള്ള പ്രധാന പാതകളായ കൈപ്പള്ളി-ഏന്തയാർ റോഡ്, അടിവാരം-കൊടുങ്ങ-ഇളംകാട് റോഡ് എന്നിവ മൂന്നു ദിവസമായിട്ടും തുറക്കാത്തത് പോലെയുള്ള നടപടികൾ ചോദ്യം ചെയ്യാൻ തന്നെയാണ് ഇനിയും ഉദ്ദേശം.

പ്രളയ സമയത്ത് കൈയിൽ കിട്ടിയതുമായി ജീവനുംകൊണ്ടോടി ക്യാമ്പിൽ എത്തിയവർക്ക് അടിയന്തിര ധനസഹായമായ പതിനായിരം രൂപ പോലും നിഷേധിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്യുക തന്നെ ചെയ്യും.

പുഴയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത സർക്കാരിനെ ചോദ്യം ചെയ്യുകയും, വേണ്ടിവന്നാൽ നിയമം കൈയിലെടുത്ത് മണൽ വാരൽ സമരം ആരംഭിക്കുകയും ചെയ്യും.

ഇതൊന്നും ഒരു പക്ഷേ എന്തിനാണെന്ന് ഒരു വട്ടി പലിശക്കാരന് മനസ്സിലാവണമെന്നില്ല കാരണം നമ്മൾ രണ്ട് പേരും വളർന്നു വന്ന സാഹചര്യവും,വളർത്തിയവരുടെ പ്രേത്യേകതകൾ കൊണ്ടുമാകാം.

കഴിഞ്ഞ അഞ്ച് മാസങ്ങൾ കൊണ്ട് മുൻ എം.എൽ.എ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയല്ലാതെ നൂറ് രൂപയുടെയെങ്കിലും ഭരണാനുമതി ഈ നാടിന് വേണ്ടി നേടിയെടുക്കാൻ കഴിയാത്ത, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്തിനെ വികസന കാര്യങ്ങളിലും, പദ്ധതി തുക ചിലവഴിക്കുന്നതിൽ കേരളത്തിൽ 14-ആം സ്‌ഥാനത്ത് എത്തിച്ച താങ്കളുടെ ഭരണ പാഠവം ജനങ്ങൾ തിരിച്ചറിയാതിരിക്കാനാണ് ഈ കസറത്തെങ്കിൽ ആയിക്കോളൂ. പക്ഷേ ദുരന്ത സമയത്ത് ഒരു എം. എൽ.എ ഇത്രയും തരം താഴരുതായിരുന്നു.

ജനിച്ച നാൾ മുതൽ ഈ നാട് എന്റെ മനസ്സിന്റെ വികാരമാണ്. ഞാൻ കണ്ടതും,കേട്ടതും, വളർന്നതും പൂഞ്ഞാർ എന്ന വികാരത്തിന് ഒപ്പമാണ്. അത് മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും...

NEWS
Advertisment