പാലാ ബൈപ്പാസ് യാഥാര്‍ഥ്യമാകാതിരിക്കാന്‍ ശ്രമം നടന്നതിന്‍റെ തെളിവായി മൂന്ന് കുപ്പിക്കഴുത്തുകള്‍ ! മൂന്നു ഭാഗത്തെയും എതിര്‍പ്പുകള്‍ അവഗണിച്ച് ബാക്കി പൂര്‍ത്തീകരിക്കാന്‍ അന്ന് കെഎം മാണി തയ്യാറായിരുന്നില്ലെങ്കില്‍ ഇന്നാ ബൈപ്പാസ് ഉണ്ടാകുമായിരുന്നോ ? ഇന്ന് ഉല്‍ഘാടന നാടകം കളിക്കുന്നവരൊക്കെ പിന്നാമ്പുറത്ത് അട്ടിമറി ശ്രമത്തിന് ചുക്കാന്‍ പിടിച്ചവര്‍ ? സിവില്‍ സ്റ്റേഷന്‍ ഭാഗത്തെ കുപ്പിക്കഴുത്ത് നിവര്‍ക്കുന്നതിനു പിന്നിലും നാടകം തുടരുന്നു... കഥ ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:നാലു കിലോമീറ്ററോളം വരുന്ന പാലാ ബൈപ്പാസിന് മൂന്ന് കുപ്പിക്കഴുത്തുകളുണ്ട്. അതിന്‍റെ 'തന്ത' ആരാണെന്ന് ചോദിച്ചാല്‍ എന്തായാലും ആ ബൈപ്പാസുണ്ടാക്കിയ അന്തരിച്ച കെ.എം മാണിയല്ല.

Advertisment

പകരം മാണിസാറിന്‍റെ പദ്ധതിയായി ബൈപ്പാസ് വരാതിരിക്കാന്‍ ചില വസ്തു ഉടമകളെ ഒപ്പം നിര്‍ത്തി, അവര്‍ക്ക് നിയമസഹായം ചെയ്തു കൊടുത്ത് ബൈപ്പാസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടേതാണത്.

പക്ഷേ എതിര്‍പ്പുകള്‍ വകവയ്ക്കാതെ വരുന്നതു വരട്ടെയെന്ന നിലപാടില്‍ ബൈപ്പാസ് നിര്‍മ്മിച്ചതാണ് കെ.എം മാണിയുടെ കരുത്ത്. പകരം റോഡിന്‍റെ മൂന്ന് ഭാഗങ്ങളില്‍ എതിര്‍പ്പുകളുന്നയിച്ച ഭൂ ഉടമകളുടെ ഭാഗത്തെത്തുമ്പോള്‍ ബൈപ്പാസ് വീതി കുറഞ്ഞ് ശോഷിച്ച് കുപ്പിക്കഴുത്തുപോലായി.

publive-image


അന്ന് ഈ എതിര്‍പ്പുകള്‍ അവഗണിച്ചും 3 കുപ്പിക്കഴുത്തുകള്‍ അവഗണിച്ചും ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കെ.എം മാണി തീരുമാനിച്ചില്ലെങ്കില്‍ ഇപ്പോഴും ബൈപ്പാസ് നിര്‍മ്മാണം നടക്കുമായിരുന്നില്ലെന്നതിന്‍റെ തെളിവാണ് ഇതുവരെ നിവരാത്ത മൂന്നു കുപ്പിക്കഴുത്തുകളും.


ബൈപ്പാസ് യാഥാര്‍ഥ്യമാകുകയും അതുവഴി വാഹനങ്ങള്‍ സഞ്ചരിക്കുകയും ചെയ്തപ്പോള്‍ ഏതു വിധേനയും റോഡിന് വീതി നല്‍കാന്‍ തടസം നിന്നവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇല്ലെങ്കില്‍ നാളെ അത് നിവര്‍ന്നേ മകിയാകൂ. അതെല്ലാം ആ എതിര്‍പ്പുകള്‍ അവഗണിച്ചും റോഡ് നിര്‍മ്മിച്ചതിനാലാണ്.

ഈ കുപ്പിക്കഴുത്തുകള്‍ക്കു പിന്നിലെ വസ്തു ഉടമകള്‍ പാലായിലെ അറിയപ്പെടുന്ന മാണി വിരുദ്ധരാണ്.


അതില്‍ സിവില്‍ സ്റ്റേഷന്‍ ഭാഗത്തെ കുപ്പിക്കഴുത്തിന്‍റെ ഇരുപുറങ്ങളിലും ഉള്ളത് ആ റോഡിനും 15 വര്‍ഷം മുന്‍പേ പാലായില്‍ കെ.എം മാണിക്കെതിരെ മല്‍സരിക്കുന്ന എതിര്‍ സ്ഥാനാര്‍ഥിയും ഇപ്പോഴത്തെ എംഎല്‍എയുമായ മാണി സി കാപ്പന്‍റെ ബന്ധുക്കളുടെ ഭൂമിയുമായിരുന്നു.


ഇത്രയൊക്കെ ആയിട്ടും പൊളിക്കാന്‍ ബാക്കിയുള്ളത് സിവില്‍ സ്റ്റേഷന്‍റെ എതിര്‍വശത്തുള്ള, എംഎല്‍എയുടെ സഹോദരന്‍ ജോര്‍ജ് സി കാപ്പന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന, അദ്ദേഹം വിറ്റ പഴയ സൂര്യാ ലോഡ്ജാണ്. ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി പുതിയ ഉടമകള്‍ക്ക് പണവും നല്‍കിയിട്ടും ഇപ്പോഴും അത് പൊളിക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രങ്ങളാണ് അരങ്ങേറുന്നത്.

publive-image

അതിലും രസകരമാണ് ബൈപ്പാസിന്‍റെ പിതൃത്വം ഏറ്റെടുക്കാനുള്ള നെട്ടോട്ടം. കുപ്പിക്കഴുത്തു പോലുള്ള ഭാഗത്ത് എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പൊതുമരാമത്ത് വകുപ്പധികൃതരില്‍ നിന്നും മനസിലാക്കി നേരേ പോയി അവിടെ ഉല്‍ഘാടനം നടത്തി എല്ലാം കുളമാക്കുന്നതാണ് പുതിയ തന്ത്രം.

ആദ്യം ഓട നിര്‍മ്മാണം, പിന്നാലെ പോസ്റ്റുകള്‍ ഒഴിവാക്കി സോളിംങ്ങ്

സിവില്‍ സ്റ്റേഷന്‍ ഭാഗത്തെ കുപ്പിക്കഴുത്ത് ഒഴിവാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുക.


ആദ്യം സെന്‍റ് മേരീസ് സ്കൂള്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ റൗണ്ടാന വരെയുള്ള വശത്തെ ഓട നിര്‍മ്മാണമാണ് നടക്കുക. അത് ചൊവ്വാഴ്ച തുടങ്ങും.


ഓട തെളിച്ച ശേഷം പൊതുമരാമത്ത് അധികൃതരുമായി സംസാരിച്ച് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇത് സെന്‍റ് മേരീസ് സ്കൂളിന്‍റെ വശത്താണ് സ്ഥാപിക്കുക. ഓടയെ ബാധിക്കാതെ അതിനു പുറത്ത് സ്ഥാപിക്കേണ്ടതിനാണ് വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നത് അടുത്ത ദിവസത്തേക്ക് മാറ്റുന്നത്.

അതിനു ശേഷം ജൂബിലി തിരുനാളിനു മുമ്പായി സോളിങ്ങ് ജോലികള്‍ എങ്കിലും പൂര്‍ത്തീകരിക്കാനാണ് ആലോചന.

ജൂബിലി തിരുനാളിനു മുമ്പായി ബൈപ്പാസിന്‍റെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം പാലാ രൂപതാധികൃതര്‍ ജോസ് കെ മാണി എംപിയോട് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ ഇടപെടലുകളുടെ ഭാഗമായാണ് നിര്‍മ്മാണം വീണ്ടും ആരംഭിക്കുന്നത്. ബാക്കി അവകാശവാദങ്ങളൊക്കെ സ്ഥിരം ചെണ്ടകൊട്ടുകാരുടെ വകയാണ്.

Advertisment