ഇന്നലെ ചെറിയ മഴപെയ്തപ്പോൾ വെള്ളം കയറിയ ബേബി ബസാർ
കോഴിക്കോട്: മിഠായിതെരുവ് - മൊയ്തീൻ പള്ളി റോഡ് മേഖലയിലെ പ്രത്യേകിച്ച് ബേബി ബസാറിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മഴക്ക് മുമ്പ് നടപടി സ്വീകരിക്കണമെന്ന് സ്മോൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ഓഫീസിൽ ചേർന്ന അടിയന്തിര യോഗം അധികാരികളോട് അഭ്യർത്ഥിച്ചു.
വെള്ളക്കെട്ട് പരിഹരിക്കാൻ കോർപ്പറേഷൻ അധികൃതരുമായി 2021 നവംബറിൽ തന്നെ നിവേദനം സമർപ്പിച്ചു ചർച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഓവുചാലുകൾ വൃത്തിയാക്കൽ ആരംഭിച്ചുവെങ്കിലും ഇടയ്ക്കുവെച്ച് നിർത്തി വെക്കുകയാണ് ഉണ്ടായത്.
ബേബി ബസാറിൽ പലഭാഗത്തും ഓവുചാലുകളിൽ മണ്ണും ചെളിയും യഥാസമയം നീക്കാത്തതിന്നാൽ ഇന്നലെ ചെറിയ മഴ പെയ്തപ്പോൾത്തന്നെ ബസാർ മുഴുവൻ ചെളി കെട്ടിനിന്ന് കഷ്ടനഷ്ടങ്ങൾക്ക് ഇടവരുത്തി.
മലിനജലം ഒഴുകുന്നതിനാൽ ബസാറിലെ ഉപഭോക്താക്കൾക്ക് അസുഖം നേരിടാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ മുൻപ് നടത്തിയ ചർച്ചയിൽ തീരുമാനിച്ച പ്രകാരം വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
പ്രശ്നപരിഹാരത്തിന് അധികാരികളുടെ നടപടികൾക്ക് യോഗം പരിപൂർണ്ണ പിന്തുണയും, സഹകരണവും പ്രഖ്യാപിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് പി. ആഷിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്മാരായ കെ. ഹമീദ്, എം.എ.ജോളി, സെക്രട്ടറി എം. അബ്ദുൽ റസാഖ്, കെവി മെഹബൂബ് മുഹമ്മദ് കോയ, എ.വി. അബ്ദുള്ളക്കോയ, എം. കെ. കുഞ്ഞമ്മദ്, സി.സി. മനോജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ റസാഖ് സ്വാഗതവും, കെ. ഹമീദ് നന്ദിയും പറഞ്ഞു.