കുവൈറ്റ് സിറ്റി: പ്രമാദമായ മനുഷ്യ കടത്തു കേസിൽ മുൻ പാർലമെന്റ് അംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന സാലേഹ് ഖുർഷിദ് കീഴടങ്ങി. ഇദ്ദേഹത്തിന്നു 7വർഷം തടവിന് ശിക്ഷ വിധിച്ചിരുന്നു.
ബംഗ്ലാദേശ് എം പി. ഷാഹിദുല്‍ ഇസ്‌ലാം, മുന്‍ കുവൈത്ത് പാര്‍ലിമെന്റ് അംഗം സാലിഹ് അല്‍ ഖുര്‍ഷിദ്, ആഭ്യന്തര മന്ത്രാലയം മുന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മാസിന്‍ അല്‍ ജറാഹ് എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കുവൈത്ത് അപ്പീല്‍ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നത്.
ഹസ്സന്‍ അല്‍ ഖാദര്‍, നവാഫ് അല്‍ ഷലാഫി എന്നിവരാണ് തടവ് ശിക്ഷ ലഭിച്ചിരുന്ന മറ്റുള്ളവര്‍. സര്‍ക്കാര്‍ കരാറില്‍ ഇരുപതിനായിരത്തോളം ശുചീകരണ തൊഴിലാളികളെ രാജ്യത്ത് എത്തിക്കുകയും, ഇവരില്‍ നിന്ന് 1,500 മുതല്‍ 2,000 ദിനാര്‍ വരെ വിസക്ക് ഈടാക്കി വഞ്ചിച്ചുവെന്നുമാണ് കേസ്.
തൊഴിലാളികളുടെ പരാതിയില്‍ നടത്തിയ അന്വേഷണം പിന്നീട് ഉന്നതരിലേക്ക് എത്തുകയായിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 1999 മുതൽ മൂന്നു തവണ കുവൈറ്റ് പാർലിമെന്റ് അംഗമായിരുന്ന സാലേഹ് ഖുർഷിദ് ഒരു തവണ വ്യവസായ മന്ത്രിയും നിരവധി തവണ പാർലിമെന്റ് സമിതികളിൽ അംഗവുമായിരുന്നു.