കുവൈറ്റ് സിറ്റി: തുര്‍ക്കിയിലും, സിറിയയിലും ഇന്നുണ്ടായ ഭൂകമ്പവുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സി ഫറഞ്ഞു. പ്രഭവകേന്ദ്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അകലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന ഇരുരാജ്യങ്ങളിലെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവിട്ടു. വിദേശകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം, കുവൈറ്റ് ആര്‍മി, അഗ്നിശമനസേന, കുവൈറ്റ് റെഡ് ക്രസന്റ് എന്നിവ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകും.
അതേസമയം, ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ തിങ്കളാഴ്ച അടിയന്തര ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് സംഘടനയുടെ ഡയറക്ടർ ജനറൽ ബദർ അൽ-സുമൈത് പത്രക്കുറിപ്പിൽ പറഞ്ഞു.അതോറിറ്റി തുർക്കിയിലെ ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.