മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ജയിലിലായ 18കാരന് ജാമ്യം നൽകി പോക്സോ കോടതി. ഡിഎൻഎ ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ 35 ദിവസമായി ജയിലിൽ കഴിയുകയായിരുന്ന പ്ലസ്ടു വിദ്യാർത്ഥിക്ക് ജാമ്യം ലഭിച്ചത്.
താനും പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. തെറ്റുചെയ്യാത്തതിനാൽ തനിക്ക് പേടിയില്ലെന്നും ശ്രീനാഥ് പ്രതികരിച്ചു. പെൺകുട്ടിയുടെ മൊഴിപ്രകാരമായിരുന്നു മലപ്പുറം തിരൂരങ്ങാടിയിലെ തെന്നല സ്വദേശിയായ ശ്രീനാഥ് എന്ന 18കാരൻ പോക്‌സോ കേസിൽ അറസ്റ്റിലായത്.
ജൂൺ 22ന് ശ്രീനാഥ് റിമാൻഡിലായി. എന്നാൽ പരിശോധനാഫലം ലഭിച്ചതിന് പിന്നാലെ സ്വന്തം ജാമ്യത്തിൽ ശ്രീനാഥിനെ പോക്‌സോ കോടതി വിട്ടയച്ചു. കോടതിയുടെ പ്രത്യേക നിർദേശ പ്രകാരം തിരൂർ സബ്ജയിലിൽ നിന്നും ശ്രീനാഥിനെ മണിക്കൂറുകൾക്കുള്ളിൽ പുറത്തിറക്കി.
പോക്‌സോ കൂടാതെ ഐപിസിയിലെ നിരവധി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ വിശദമായ പുനരന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.