മലപ്പുറം: വ്യത്യസ്തമായ മാജിക്കുകൾ കാട്ടി മജീഷ്യന്മാർ നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ ഇവർ. കൊറോണയെ തൂടർന്നുളള ലോക്ഡൗൺ മജീഷ്യന്മാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. സർക്കാറിനോട് സഹായം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.
ഇതോടെ പ്രശ്‌നങ്ങൾ ശ്രദ്ധയിപ്പെടുത്താനാണ് പ്രതിഷേധവുമായി മജീഷ്യന്മാർ രംഗത്ത് എത്തിയത്. മലയാളി മജീഷ്യൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്‌ട്രേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാന ട്രഷറർ ഇസ്ഹാഖ് പോരൂർ മജീഷ്യന്മാരുടെ തലയിൽ വച്ചിരുന്ന പാത്രത്തിന് തീ കൊളുത്തിയാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. മജീഷ്യന്മാർക്ക് വർഷങ്ങളായി ലഭിച്ചിരുന്ന സ്റ്റേജ് ഷോകൾ പുന: സ്ഥാപിക്കുക, കലാകാരന്മാർക്ക് കേരള സംഗീത അക്കാദമി നൽകിവരുന്ന ഫെല്ലോഷിപ്പിൽ നിന്നും തങ്ങളെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്.
കൊറോണ കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നതിനായി മാജിക്കിലൂടെ ബോധവൽക്കരണം നടത്താൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം പ്രോട്ടോക്കോൾ പാലിച്ച് മാജിക്ക് ഷോ നടത്താനുളള അനുവാദം നൽക്കണമെന്നും ആവശ്യം ഉയർന്നു.
സംസ്ഥാനത്ത് ഇരുന്നൂറിലധികം പ്രൊഫഷണൽ മജീഷ്യന്മാരും രണ്ടായിരത്തിലധികം അമേച്ച്വർ മജീഷ്യന്മാരുമാണ് ഉളളത്. ഇവരിൽ പലരുടെയും ഉപജീവന മാർഗ്ഗം മാജിക് മാത്രമാണ്. ഈ ദുരിത കാലത്ത് സർക്കാറിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിഷേധത്തിന് ശേഷം തലയിൽ വെച്ചുണ്ടാക്കിയ ചായ പീന്നിട് പരിപാടിയിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്യുകയായിരുന്നു.