മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. പൂക്കോട്ടുപാടം കൂറ്റംമ്പാറയിൽ നിന്ന് 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടര കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളും ഹാഷിഷ് ഓയിൽ കൊണ്ടുവരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് സൂക്ഷിപ്പുകാരായ കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ, ഓടക്കൽ അലി, കല്ലിടമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിഷ്ണു, സൽമാൻ എന്നീ രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു
ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്‌ട്ര മാർക്കറ്റിൽ ഒരു കോടി രൂപ വരെ ലഭിക്കും.10 മില്ലിക്ക് 3000 രൂപ പ്രകാരമാണ് വിൽപ്പന നടത്തുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ലിറ്ററിന് 75,000 രൂപ പ്രകാരമാണ് ഹാഷിഷ് ഓയിൽ വിൽക്കുന്നതെന്നും പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു
ആന്ധ്രാപ്രദേശിൽ നിന്നുമാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവരുന്നത് . പൂക്കോട്ടുപാടം കുറ്റമ്പാറ പരതകുന്നിൽ ആമ്പുക്കാടൻ സുഹൈലിന്റെ കാട് പിടിച്ച പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഹോണ്ട സിറ്റി കാറിലാണ് ഒരു ലിറ്ററോളം ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരകനായ കാളികാവ് സ്വദേശിയെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.