മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ എക്സൈസ് പരിശോധനയിൽ പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.പത്ത് ലക്ഷം രൂപ വിലമതിക്കുന്ന കൂൾലിപ് ഇനത്തിൽപ്പെട്ട ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
168 കിലോ നിരോധിത ഉൽപ്പന്നങ്ങളാണ് പച്ചക്കറി വാഹനത്തിൽ കടത്താൻ ശ്രമിച്ചത്. പരിശോധനയ്‌ക്കിടെ വാഹനത്തിന്റെ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വാഹന ഉടമ പൂക്കോട്ടൂർ ചീനിക്കൽ സ്വദേശിയായ മണ്ണേത്തൊടി മുജീബ് റഹ്മാനെതിരെ കേസെടുത്തു.
പച്ചക്കറിയുമായി എത്തിയ മഹേന്ദ്ര മാക്സ്ട്രക്ക് പിക്കപ്പിലാണ് പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്നത്. 13 ചാക്കുകളിലായി 9300 ഹാൻസ് ബോഡിക്കുള്ളിൽ ഷീറ്റ് കെട്ടി ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടു വന്നത്. മൈസൂരിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. ജില്ലാ ഡെപ്പ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൊണ്ടിമുതലും വാഹനവും മഞ്ചേരി പോലീസ് സ്റ്റേഷനിലേയ്‌ക്ക് മാറ്റി.
കടത്തിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് സൂചന. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. കഴിഞ്ഞ ദിവസം മഞ്ചേരി ടൗൺ ഭാഗത്തും പരിസരങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഹാൻസ് മൊത്ത വിതരണക്കാരനെ കുറിച്ച് സൂചന ലഭിച്ചത്.