തിരൂര്‍: തിരൂരിലെ മൂന്ന് വയസുകാരന്റെ മരണകാരണം ക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ തലച്ചോറിലും, ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുകളും. കുഞ്ഞിന്റെ രണ്ടാനച്ഛൻ അർമാൻ പാലക്കാട് നിന്ന് പിടിയിൽ. കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്ന് വീണതെന്ന് മൊഴി നൽകിയ അമ്മയും കസ്റ്റഡിയിൽ
ബുധനാഴ്ച വൈകിട്ടാണ് ഷെയ്ക്ക് സിറാജ് എന്ന മൂന്നു വയസുകാൻ തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രണ്ടാനച്ഛനായ പശ്ചിമബംഗാള്‍ സ്വദേശി അര്‍മാനാണ്. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തിയതോടെ അര്‍മാൻ ആശുപത്രിയില്‍ നിന്ന് മുങ്ങി.
പിന്നാലെ കുഞ്ഞ് മരിച്ചു. ഇതോടെ തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടി അബദ്ധത്തില്‍ കയ്യില്‍ നിന്ന് വീണതാണെന്നാണ് അമ്മ പൊലീസിനു നല്‍കിയിട്ടുള്ള മൊഴി. ഇത് പക്ഷെ പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.
മുന്താസ്ബിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്‍റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അര്‍മാൻ എന്നയാളെ മുംന്താസ്ബി വിവാഹം കഴിച്ചത്. ആശുപത്രിയില്‍ നിന്ന് മുങ്ങിയ അര്‍മാൻ ട്രെയിൻ കയറി പോയതായി പൊലീസിന് പെട്ടന്ന് തന്നെ വിവരം കിട്ടി. തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വച്ച് പിടികൂടിയത്.