എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നിറ സാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്നൂ കൃഷ്ണൻകുട്ടി നായർ എന്ന നടൻ. ജി.ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്പോൾ തന്നെ അദ്ദേഹം സീരിയലുകളിൽ പ്രേക്ഷകഹൃദയത്തിൽ തങ്ങുന്ന ഒട്ടേറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979-ൽ പുറത്തിറങ്ങിയ പി.പത്മരാജന്റെ ' പെരുവഴിയമ്പല 'ത്തിലൂടെ സിനിമയിൽ പ്രവേശിച്ച കൃഷ്ണൻകുട്ടി നായർ 'അവനവൻ കടമ്പ ' യോടെയാണ് പ്രസിദ്ധനാകുന്നത്.
മനസ്സിൽ തങ്ങിനിൽക്കുന്ന എത്രയെത്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ' മഴവിൽക്കാവടി' യിലെ ബാർബറും ' കാക്കോത്തിക്കാവി ' ലെ കാലൻ മത്തായിയും ' പൊൻമുട്ടയിടുന്ന താറാവി' ലെ തട്ടാൻ ഗോപാലനും' പെരുവഴിയമ്പല' ത്തിലെയും' ഒരിടത്തൊര ഫയൽവാനി' ലെയും' അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ' യും' വരവേൽപ്പി ' ലേയും ' കടിഞ്ഞൂൽ കല്യാണം ',' കുറ്റപത്രം ', ' ഉള്ളടക്കം' , ' മൂക്കില്ലാ രജ്യത്ത്' , ' കിഴക്കൻ പത്രോസ് ', എന്നു വേണ്ട മിന്നിമറയുന്നിടത്തെല്ലാം ആ നടനവൈഭവത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നു .
കൃഷ്ണൻകുട്ടി നായർ വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ടാവുന്നൂ. അദ്ദേഹത്തിൻ്റെ പിൻഗാമിയായി മകൻ ശിവകുമാറും അഭിനേതാവായി സിനിമയിൽ തൻറേതായ സ്ഥാനം നേടുകയാണ്. അച്ഛനെപ്പോലെ തന്നെ നാടക രംഗത്തു നിന്നാണ് ശിവകുമാറിൻ്റെയും സിനിമാ പ്രവേശം. താൻ അഭിനയിച്ച " മാറാട്ടം " എന്ന നാടകത്തിൻ്റെ തന്നെ ചലച്ചിത്രാവിഷ്‌ക്കാരമായ , അരവിന്ദൻ സംവിധാനം ചെയ്ത "മാറാട്ട"ത്തിലൂടെ സിനിമയിലെത്തിയ ശിവകുമാർ ', ഉടോപ്യയിലെ രാജാവ് ', ' ആമി ', 'കൂടെ ' , ' ഒറ്റാൽ ', ' ഒഴിമുറി ' തുടങ്ങിയ ഒട്ടേറെ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട വില്ലൻ കഥാപാത്രമായി മാറുകയാണ് പ്രശാന്ത് കാനത്തൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിമായ സ്റ്റേഷൻ 5 -ൽ (Station 5). പത്തിലധികം ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത് നിരവധി അംഗീകാരങ്ങൾ നേടി ശ്രദ്ധേയനായ പ്രശാന്ത് കാനത്തൂരിൻ്റെ ഈ ചിത്രത്തിൽ ഇന്ദ്രൻസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആദ്യമായി താൻ ഒരു ഗുണ്ടാ കഥാപാത്രമായി അഭിനയിച്ചതിൻ്റെ ത്രില്ലിലാണ് ശിവകുമാർ.
" അച്ഛനാണ് എനിക്കു പ്രചോദനം. എന്നാൽ അച്ഛൻ്റെ മേൽവിലാസം പറഞ്ഞ് ഞാൻ ഇന്നു വരെ അവസരങ്ങൾക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛൻ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാൻ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാൻ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷൻ- 5 ൽ വ്യത്യസ്തമായ കഥാപാത്രം നൽകിയ പ്രശാന്തിന് നന്ദി " ശിവകുമാർ പറഞ്ഞു.