മുംബൈ: മഹാരാഷ്‌ട്രയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഹോട്ടൽ ജീവനക്കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. കുഞ്ഞിന്റെ മാതാപിതാക്കളുമായി മുൻപ് തർക്കം നടന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രാജു റാവത്ത് എന്ന ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടലിന് സമീപത്തെ ഫുട്പാത്തിൽ വഴിയോര കച്ചവടം നടത്തുന്നവരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ചില സമയങ്ങളിൽ ഇവർ ഹോട്ടലിലെത്തി ഭിക്ഷ യാചിക്കാറുണ്ടായിരുന്നു. ഇത് രാജു ചോദ്യം ചെയ്തു. ഹോട്ടലിലെത്തുന്ന ഉപഭോക്താക്കളെ ദമ്പതിമാർ ബുദ്ധിമുട്ടിക്കുന്നുവെന്ന് രാജു ആരോപിച്ചു. ഹോട്ടലിൽ ദമ്പതികൾ എത്തുന്നത് രാജു വിലക്കിയത് കഴിഞ്ഞ ദിവസം തർക്കത്തിന് കാരണമായി.
കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്ന ദമ്പതിമാർ അജ്ഞാതന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ നഷ്ടമായ വിവരം അറിയുന്നത്. സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു.