മുംബൈ: നർകോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ സയൻസുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചാണ് സമയം നീക്കുന്നതെന്ന് റിപ്പോർട്ട്. ഈ മാസം ഏഴ് വരെയാണ് ആര്യനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഈ സമയം ശാസ്ത്രവുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങൾ ഉദ്യോഗസ്ഥരോട് ആര്യൻ ആവശ്യപ്പെട്ടുവെന്നും, അവ എത്തിച്ചു നൽകിയതായും ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻസിബി ഹെഡ് ക്വാർട്ടേഴ്‌സിന് സമീപത്തുള്ള നാഷണൽ ഹിന്ദു റെസ്റ്റോറന്റിൽ നിന്നാണ് ആര്യനും കുറ്റാരോപിതരായ മറ്റുള്ളവർക്കുമുള്ള ഭക്ഷണം എത്തിക്കുന്നത്.
വീട്ടിൽ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കണമെന്ന് അപേക്ഷിച്ചെങ്കിലും, ഓഫീസിൽ ഇത് അനുവദനീയമല്ല. ആര്യൻ ഖാന്റെയും കൂടെയുള്ളവരുടേയും മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്‌ക്കായി ഗാന്ധി നഗറിലെ ലബോറട്ടറിയിലേക്ക് അയച്ചു.
ക്രൂയിസ് കപ്പലിൽ നിരോധിത ലഹരിമരുന്നുകൾ പിടികൂടിയ സംഭവത്തിൽ നാല് പേരെ കൂടി എൻസിബി ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നമസ്‌ക്രേയിലെ ജീവനക്കാരാണ് നാല് പേരും. ആര്യൻ ഖാൻ, അർബ്ബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ഛ എന്നിവരുൾപ്പെടെ ഒൻപത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്തവരെ ഒക്ടോബർ 11 വരെയാണ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്