ബംഗളൂരു: കന്നഡയെ ഇന്ത്യയിലെ 'ഏറ്റവും മോശം ഭാഷ'യായി അവതരിപ്പിച്ചതില്‍ ഗൂഗ്ളിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജി ഹൈകോടതി തീര്‍പ്പാക്കി. ഇക്കാര്യത്തില്‍ ഗൂഗിൾ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തീര്‍പ്പാക്കിയത്.
ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ഓണ്‍ലൈന്‍ തിരച്ചിലിന്‍റെ ഫലമായി കന്നഡയെന്ന് ഗൂഗിൾ റിസള്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗൂഗിൾ ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ആന്‍റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റാണ് ഈ വിഷയത്തില്‍ ഗൂഗ്ളിനെതിരെ പൊതുതാല്‍പര്യ ഹർജി നല്‍കിയത്. കര്‍ണാടക സാസംസ്കാരിക വകുപ്പിന് 10 കോടി നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.എന്നാല്‍, ഈ വിഷയത്തില്‍ ഗൂഗിൾ നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തീര്‍പ്പാക്കിയത്.
സെര്‍ച്ച് ഫലങ്ങള്‍ എപ്പോഴും മികച്ചതായിരിക്കണമെന്നില്ലെന്നും ഉള്ളടക്കം വിവരിക്കുന്ന രീതിയനുസരിച്ച് ഇത്തരം വ്യത്യസ്തമായ ഫലങ്ങള്‍ വരാമെന്നും ജൂണ്‍ മൂന്നിന് സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഗൂഗ്ള്‍ പ്രസ്താവനയിറക്കിയിരുന്നു.