ന്യൂഡല്‍ഹി: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന ഉറപ്പില്‍ ലഖിംപുര്‍ ഖേഡിയിലെ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പിന്മേല്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കി.
സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഒരു ദിവസം നീണ്ട പ്രതിഷേധം അവസാനിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്. ഇന്നു രാവിലെ പൊലീസുമായി നടത്തിയ ചർച്ചയിൽ, മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് ഉറപ്പു നൽകി.
ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. ഇന്ന് പരിക്കേറ്റ് പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പത് ആയി. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിക്കുന്നു.