ന്യൂഡൽഹി: യുപിയിലെ ലഖിംപുർ ഖേരിയിൽ കർഷകർക്കുനേരെ വാഹനമിടിച്ചു കയറ്റിയ സംഭവത്തിൽ തന്റെ മകനുനേരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര, ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ രാജി വയ്ക്കില്ലെന്ന സൂചനയാണ് അജയ് മിശ്ര നല്‍കുന്നത്.
''എന്തിനാണ് ഞാൻ രാജി വയ്ക്കുന്നത്? ഞങ്ങൾക്കു മേൽ സമ്മർദമൊന്നുമില്ല. ഞങ്ങൾ സംഭവം അന്വേഷിക്കുകയാണ്. ആരൊക്കെയാണോ ഗൂഢാലോചന നടത്തിയിട്ടുള്ളത്, ആരൊക്കെയാണോ ഇതിൽ ഉൾപ്പെട്ടത്, അവര്‍ക്കെതിരെ നടപടിയെടുക്കും– അജയ് മിശ്ര ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
മന്ത്രിക്കൊപ്പം അകമ്പടിയായെത്തിയ കാറുകളിലൊന്നു കർഷകർക്കു നേരെ ഇടിച്ചു കയറിയെന്നാണു പരാതി. ഈ വാഹനം ഓടിച്ചതു മന്ത്രിയുടെ മകൻ ആശിഷ് മിശ്രയായിരുന്നെന്ന് കർഷകർ ആരോപിക്കുന്നു. മകൻ കാറിലുണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.