ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി മറ്റൊരു സംവിധാനത്തിന് ഇത് കൈമാറേണ്ടി വരുമെന്ന സൂചന നൽകി. ക്രൂരമായ കൊലപാതകത്തിൽ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിന് ഇളവെന്നും കോടതി പരാമർശിച്ചു. മതിയായ നടപടി ഉണ്ടായിട്ടില്ലെന്ന് യുപി സർക്കാർ കോടതിയിൽ സമ്മതിച്ചു.
മറ്റുള്ള കൊലപാതകക്കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം സമന്‍സ് അയയ്ക്കുകയാണോ ചെയ്യുന്നതെന്നു സര്‍ക്കാരിനോടു കോടതി ചോദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കും. എട്ടു പേരാണ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ. യുപി സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
ലഖിംപുർ ഖേരിയിലെ ഈ ദൃശ്യങ്ങൾ ഇന്ത്യയിലെ പരമോന്നത കോടതിയേയും ഞെട്ടിച്ചു. സർക്കാർ പറയുന്നത് പ്രവൃത്തിയിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പൂജാ അവധിക്ക് ശേഷം ഇരുപതിന് കേസ് പരിഗണിക്കും. അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണം. തെളിവുകൾ നശിപ്പിക്കാതെ സൂക്ഷിക്കണം എന്ന നിർദ്ദേശം സംസ്ഥാന ഡിജിപിക്ക് കോടതി നൽകി.