ന്യൂഡൽഹി: ലഖിംപുർ സംഘർഷത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ‘ലഖിംപുര്‍ പ്രശ്നം ഹിന്ദു–സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്നത് അധാര്‍മികവും തെറ്റായ വ്യാഖ്യാനം നൽകുന്നതുമാണ്. ഒരു തലമുറയുടെ സമയമെടുത്ത് ഉണക്കിയ മുറിവുകൾ വീണ്ടും തുറക്കുന്നത് അപകടകരമാണ്. ദേശീയ ഐക്യത്തിനു മുകളിലുള്ള പരിഗണന നാം ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കു നൽകരുത്’– വരുൺ ട്വീറ്റ് ചെയ്തു.
നേരത്തെയും ലഖിംപൂർ വിഷയത്തിൽ വരുൺ ഗാന്ധികർഷകരെ പിന്തുണച്ചെത്തിയിരുന്നു. കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച വരുൺ ഗാന്ധി, കൊലപ്പെടുത്തി കർഷകരെ നിശ്ശബ്ദരാക്കാനാവില്ലെന്നും കുറിച്ചു. സ്വന്തം പാർട്ടി എംപിയുടെ ട്വീറ്റ് ബിജെപിയെയും പ്രതിരോധത്തിലാക്കുന്നതാണ്. വരുൺ ഗാന്ധിയേയും മേനകഗാന്ധിയേയും നിർവ്വാഹകസമിതിയിൽ നിന്ന് ഒഴിവാക്കിയാണ് ബിജെപി ഇക്കാര്യത്തിൽ തിരിച്ചടിച്ചത്.