ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയും, തുടര്‍ന്ന് കൈത്തോക്ക് കൊണ്ട് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മോഷ്ടാവിനെ തമിഴ്‌നാട്ടില്‍ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.
ജാർഖണ്ഡ് സ്വദേശിയായ മുർതാസ എന്നയാളെയാണ് ശ്രീപെരുംപുത്തൂർ ടോൾ പ്ലാസയ്ക്കരികിൽ കാഞ്ചീപുരം പൊലീസ് വെടിവെച്ചുകൊന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. 55 വയസ്സുകാരിയായ സ്ത്രീ ടോൾ പ്ലാസയ്ക്കരികിലുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോഴാണ് ജാര്‍ഖണ്ഡ് സ്വദേശികളായ മുർതാസ, അക്തർ എന്നിവർ ചേർന്ന് കവർച്ച നടത്തിയത്.
സ്ത്രീയുടെ ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ മുർതാസ കൈയ്യില്‍ ഒളിപ്പിച്ചു വെച്ചിരുന്ന തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഏറ്റുമുട്ടലില്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.