ജമ്മു കഷ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടൽ.
ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷസേനയ്ക്ക് നേരെ വെടിവയ്പ്പുണ്ടാകുകയായിരുന്നു. ഇതോടെ സുരക്ഷസേനയും തിരിച്ചടിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സുരക്ഷ സൈനികർ ഇവിടെക്ക് എത്തിച്ചിടുണ്ട്.
അതേസമയം, കശ്മീരിലെ സാധാരണക്കാർക്കുനേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) വിടും. കശ്മീരിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തിരുമാനിച്ചത്.