Advertisment

റിപ്പബ്ലിക്ക് ദിനാഘോഷം; ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അതീവ ജാഗ്രത

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യം നാളെ എഴുപത്തി മൂന്നാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിക്കിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്നത്. പരേഡില്‍ പങ്കെടുക്കുന്ന സേന ടീമുകളിലെ അംഗങ്ങളുടെ എണ്ണം 146 ല്‍ നിന്ന് 99 ആയി കുറച്ചിട്ടുണ്ട്. 21 നിശ്ചലദൃശങ്ങളും പരേഡിലുണ്ടാകും.

വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്‌റ്റേഡിയത്തില്‍ അവസാനിപ്പിക്കും. ഇത്തവണ വിശിഷ്ടാതിഥിയും ഉണ്ടാവില്ല. ഇന്ത്യയും മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള ഉച്ചകോടി ദില്ലിയില്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കി. ഉച്ചകോടി വിര്‍ച്ച്വലായി നടക്കും. റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായുള്ള സൈനിക പൊലീസ് മെഡലുകളും പദ്മ അവാര്‍ഡുകളും ഇന്ന് പ്രഖ്യാപിക്കും.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ പ്രധാനപ്പെട്ട ദേശീയ, സാംസ്‌കാരിക, കായിക പരിപാടികളില്‍ ഉപയോഗിക്കുന്ന കടലാസ് നിര്‍മ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

‘ ഇന്ത്യന്‍ ദേശീയ പതാക നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. കൂടാതെ ദേശീയപതാക ബഹുമാനം അര്‍ഹിക്കുന്നു. ദേശീയ പതാകയോട് സാര്‍വത്രികമായ ബഹുമാനവും വിശ്വസ്തതയും പ്രകടമാണ്. എന്നിട്ടും ദേശീയ പതാക കൈകാര്യ ചെയ്യുന്നതി്! ബാധകമായ നിയമങ്ങള്‍, കീഴ് വഴക്കങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട് ആളുകളും സര്‍ക്കാര്‍ സംഘടനകളും ഏജന്‍സികളും അശ്രദ്ധ പ്രകടിപ്പിക്കുന്നുണ്ട്.’ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

‘ഇന്ത്യയുടെ ഫ്‌ലാഗ് കോഡ് അനുസരിച്ച്, പ്രധാനപ്പെട്ട ദേശീയ, സാംസ്‌കാരിക, കായിക പരിപാടികളുടെ അവസരങ്ങളില്‍, കടലാസ് കൊണ്ട് നിര്‍മ്മിച്ച പതാകകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവ ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.’ പരിപാടിക്ക് ശേഷം, പതാകയുടെ മഹത്വത്തിന് അനുസൃതമായി അത്തരം പതാകകള്‍ നീക്കംചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Advertisment