കൊല്‍ക്കത്ത: ബരാക്‌പൂരിൽ നിന്നുള്ള ബിജെപി എംപി അർജുൻ സിംഗ് ഞായറാഴ്ച തൃണമൂൽ കോൺഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവായിരുന്ന അദ്ദേഹം 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയത്.
കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിലെ തൃണമൂൽ കോൺഗ്രസ് ഓഫീസില്‍ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് സിംഗ് തൃണമൂൽ കോൺഗ്രസില്‍ ചേർന്നത്.
ബിജെപി ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഒതുങ്ങി. ഫേസ്ബുക്കിൽ മാത്രം രാഷ്ട്രീയം ചെയ്യാൻ പറ്റില്ല. ബംഗാളിൽ ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കുന്നത് പ്രധാനമാണ്, ബിജെപി നേതാക്കൾ എ.സി മുറികളിൽ ഇരിക്കുകയാണ്. എ.സി മുറികളില്‍ ഇരുന്നുകൊണ്ടല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് പാര്‍ട്ടി വിട്ടതിനു ശേഷം അര്‍ജുന്‍ സിങ് പ്രതികരിച്ചു.
ബിജെപി നേതൃത്വം ഇറങ്ങിവരണമെന്നും പാര്‍ട്ടിയുടെ നില താഴേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായിരുന്ന അര്‍ജുന്‍ സിങ് പറഞ്ഞു.