കൊൽക്കത്ത: ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ വൈസ് ചാൻസലറായി നിയമിക്കാൻ പശ്ചിമബംഗാൾ. ഇതിനായുള്ള നിയമഭേദഗതി ഉടൻ നിയമസഭയിൽ കൊണ്ടു വരും. മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആക്കാനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കി.
ഗവർണർക്ക് പകരം മുഖ്യമന്ത്രി മമത ബാനർജിയെ സർക്കാർ നടത്തുന്ന എല്ലാ സർവകലാശാലകളുടെയും ചാൻസലറായി നിയമിക്കുമെന്നാണ് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിരിക്കുന്നത്.
മെയ് 26 വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്താവും ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ ചാൻസലറായി നിയമിക്കുക.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവില്‍ പാലിച്ചുവരുന്ന സമ്പ്രദായപ്രകാരം, സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെയാണ് നിയമിക്കാറ്.
രാജ്ഭവന്റെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നേരത്തെ ആരോപിച്ചിരുന്നു. ഗവർണറുമായുള്ള പോര് തുടരുന്നതിനിടെയാണ് നിർണായക തീരുമാനം സർക്കാർ കൈ കൊണ്ടത്. ഇതോടുകൂടി ബംഗാളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കൂടുതല്‍ ശക്തമാകാനാണ് സാധ്യത.