ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
“ആർക്കാണ് അധികാരം എന്നാണു രാഷ്ട്രീയം തീരുമാനിക്കുന്നത്, അല്ലാതെ സത്യം ആരുടെ പക്ഷത്താണെന്നല്ല.’’- ന്യൂയോർക്ക് ടൈംസിലെ കോളമിസ്റ്റും പ്രമുഖ സാന്പത്തിക ശാസ്ത്രജ്ഞനുമായ പോൾ ക്രുഗ്മാൻ എഴുതിയതാണിത്. നുണകളെ സത്യമാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണു രാഷ്ട്രീയഭാഷയെന്ന് പ്രശസ്ത ആംഗലേയ സാഹിത്യകാരനും സാമൂഹികവിമർശകനുമായ ജോർജ് ഓർവെലും പറഞ്ഞിട്ടുണ്ട്.
മഹാനാടകം തുടരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയം രാജ്യം പലതവണ കണ്ട അവസരവാദ, അധികാര, കുതിരക്കച്ചവട രാഷ്ട്രീയത്തിന്റെ ആവർത്തനമാണ്. ചെറിയ വ്യത്യാസങ്ങളും വ്യത്യസ്ത ന്യായങ്ങളുമുണ്ടാകും. പക്ഷേ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ കാറ്റിൽ പറത്തിയുള്ള നാണംകെട്ട അധികാര രാഷ്ട്രീയക്കളികളാണു നടന്നതും നടക്കുന്നതും.
പൊലിഞ്ഞതു വിചിത്രസഖ്യം
മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ടു തേടുകയാണ്. നാളെയും മറ്റന്നാളുമായി ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബിജെപി- ശിവസേന (ഷിൻഡെ പക്ഷം) സർക്കാർ ജയിക്കുമെന്നതിൽ പ്രതിപക്ഷത്തിനും സംശയമില്ല. ഇന്നു പത്രിക നൽകുന്ന പുതിയ സ്പീക്കറുടെ തെരഞ്ഞെടുപ്പിലാകും അടുത്ത കളികളുടെ തുരുപ്പുചീട്ട്. സഹപ്രവർത്തകരിൽനിന്നുപോലും അകന്ന ഉദ്ധവ് താക്കറെയുടെ അനിവാര്യ പതനത്തിനു മറ്റാരെയും പഴിക്കാനാകില്ല.
രണ്ടരവർഷം മുന്‍പു നടന്ന അധികാര വടംവലിയിൽ ആദ്യം കസേര പിടിച്ച ബിജെപിയും ഫഡ്നാവിസും ആണു വീണത്. ഇപ്പോഴതു നേരേ തിരിഞ്ഞു. ഫഡ്നാവിസും ബിജെപിക്കാരും പുതിയ മുഖ്യമന്ത്രി ഷിൻഡെയും ഇപ്പോൾ ഉൗറിച്ചിരിക്കുകയാണ്. ഏച്ചുകെട്ടു മുന്നണിയുണ്ടാക്കി ഭരിച്ച ശിവസേന, എൻസിപി, കോണ്‍ഗ്രസ് പാർട്ടികൾക്ക് അതേ നാണയത്തിൽ തിരിച്ചുകിട്ടി. ഇപ്പോഴത്തെ വീഴ്ചയുടെ ആഘാതം ചിന്തിക്കാവുന്നതിലും വലുതായേക്കും.
ബിജെപിയുടെ അവസരവാദ, അധികാര രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുന്നവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മഹാവികാസ് അഗാഡി എന്ന പേരിൽ തട്ടിക്കൂട്ട്, വിചിത്ര മുന്നണിയുണ്ടാക്കി ഭരണം പിടിച്ചവരാണ്. വർഗീയ ഹിന്ദുത്വവാദ പാർട്ടിയെന്നു ബിജെപിയെ ആക്ഷേപിക്കുന്ന കോണ്‍ഗ്രസും എൻസിപിയും ശിവസേനയെ കൂട്ടുപിടിച്ചതിനെ ന്യായീകരിച്ചവരാണ്. ബിജെപിയേക്കാളും തീവ്രഹിന്ദുത്വവും വർഗീയതയും മറാത്ത വാദവും ഉയർത്തുന്ന പാർട്ടിയാണു താക്കറെയുടെ ശിവസേന എന്നറിയാഞ്ഞിട്ടല്ല.
സോണിയ ഗാന്ധിയുടെ വിദേശജന്മ പ്രശ്നം ഉയർത്തി കോണ്‍ഗ്രസ് വിട്ട് എൻസിപി രൂപീകരിച്ച ശരദ് പവാറിന് പിന്നീട് സോണിയയുടെ കീഴിൽ യുപിഎയിൽ ചേർന്നും മഹാരാഷ്ട്രയിൽ കോണ്‍ഗ്രസും ശിവസേനയുമായി ചേർന്നും അധികാരം നുണയാനും ഉളുപ്പുണ്ടായില്ല. ഏതാനും വർഷം മുന്‍പു വരെ കോണ്‍ഗ്രസിനോ എൻസിപിക്കോ ആലോചിക്കാനാകാത്ത കാര്യമായിരുന്നു ശിവസേനയുമായുള്ള കിടക്കപങ്കിടൽ.
ഉളുപ്പില്ലാത്ത കൂറുമാറ്റങ്ങൾ
രാഷ്ട്രീയ മാന്യതകളും മര്യാദകളും ജനാധിപത്യ മൂല്യങ്ങളും പച്ചയായി വലിച്ചുകീറി അധികാരം പിടിക്കാൻ ഏതു വൃത്തികെട്ട നീക്കവും നടത്താൻ പ്രമുഖ രാഷ്ട്രീയ പാർട്ടികളൊന്നും മടിച്ചിട്ടില്ല, മടിക്കുന്നില്ല. കോണ്‍ഗ്രസ് അടക്കം പലരും പയറ്റിയ അവസരവാദ, അധികാര കളികൾ ഒരു മറയുമില്ലാതെ ബിജെപി വിജയകരമായി നടപ്പാക്കുന്നു.
മധ്യപ്രദേശ്, കർണാടക, മേഘാലയ, അരുണാചൽപ്രദേശ്, ഗോവ, മണിപ്പൂർ തുടങ്ങി പല സംസ്ഥാനങ്ങളിൽ ജനവിധി അനുകൂലം അല്ലാതിരുന്നപ്പോഴും വളഞ്ഞ വഴികളിലൂടെ അധികാരം കൈക്കലാക്കിയ പാർട്ടിയാണ് ബിജെപി. ജമ്മു കാഷ്മീരിൽ അധികാരം പിടിക്കാൻ പിഡിപിയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്കാർ ശിവസേനയുമായി ചേരുന്നതിന് പ്രത്യയശാസ്ത്ര ന്യായം കണ്ടെത്താൻ ശ്രമിക്കുന്നതാണു പരിതാപകരം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം പിടിക്കാൻ മുന്‍പ് കോണ്‍ഗ്രസ് പയറ്റിയ കള്ളക്കളികളും മറക്കരുത്. കൊടുത്തതു കൊല്ലത്തും കിട്ടുന്ന നിലയാണിപ്പോൾ കോണ്‍ഗ്രസിന്റേത്.
ബിഹാറിൽ 17 വർഷം നീണ്ട ബിജെപി സഖ്യം വിട്ട് 2013ൽ പുറത്തിറങ്ങി പഴയ ബദ്ധവൈരി ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി ചേർന്ന ജെഡിയു നേതാവ് നിതീഷ് കുമാർ പറഞ്ഞ ന്യായങ്ങൾ എത്ര വേഗമാണ് അദ്ദേഹംതന്നെ മാറ്റിപ്പറഞ്ഞത്. നരേന്ദ്ര മോദിയും ബിജെപിയും കേന്ദ്രത്തിൽ അധികാരം ഉറപ്പിച്ചതോടെ 20 മാസത്തെ ആർജെഡി ബന്ധം അവസാനിപ്പിച്ച് നിതീഷ് 2017ൽ വീണ്ടും ബിജെപിയോടൊപ്പം ചേർന്നു. ബിജെപിയുമായി അഭിപ്രായവ്യത്യാസങ്ങളുള്ള നിതീഷ് വീണ്ടും സഖ്യം മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
താനെയിലെ ഓട്ടോ ഭായ്
താനെയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയതാണ് അധികാര രാഷ്ട്രീയക്കളികളുടെ പുതിയ സാക്ഷ്യപത്രം. രാഷ്ട്രപതിമാരായിരുന്ന ഗ്യാനി സെയിൽ സിംഗ്, കെ.ആർ. നാരായണൻ, പ്രതിഭ പാട്ടീൽ എന്നിവർ മുതൽ നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവും ഇതേ പോലെ അതതു കാലത്ത് അപ്രതീക്ഷിത പദവികൾ നേടിയവരാണ്.
വോട്ടുബാങ്കിനായുള്ള രാഷ്ട്രീയ പ്രതീകാത്മകതയും ഭരണം നിയന്ത്രിക്കുന്ന നേതാവിനോടുള്ള വിധേയത്വവും ആകും ഇവരെയെല്ലാം പ്രധാനമായും തുണച്ചത്. എ.പി.ജെ. അബ്ദുൾ കലാം മുതൽ പ്രണാബ് മുഖർജി വരെയുള്ളവർ സർവതാ യോഗ്യരായിരുന്നതു രാജ്യത്തിന്റെ ഭാഗ്യം.
പതറാതെ മുർമു, ഷിൻഡെ
ദ്രൗപദി മുർമുവും (64) ഏക്നാഥ് ഷിൻഡെയും (58) സമാന ദുരന്തങ്ങളെ അതിജീവിച്ചവരാണ്. രണ്ടു മക്കളുടെ അകാല ദുരന്തമരണം നേരിട്ടവരാണ് ഇരുവരും. ഒഡീഷയിലെ അവികസിതമായ മയൂർബഞ്ച് ജില്ലയിലെ ആദിവാസി കുഗ്രാമം ആയ ഉപർബേദയിൽ സന്താൾ ഗോത്രവർഗത്തിൽ ജനിച്ച ദ്രൗപദി പ്രതിസന്ധികളിൽനിന്നാണു കരുത്താർജിച്ചത്. ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഷിൻഡെയുടെ മകനും മകളും മുങ്ങിമരിക്കുകയായിരുന്നു. ഇതിനു ശേഷം വിഷാദരോഗം പോലും ഉണ്ടായ ശേഷം കരുത്തനായാണു മുഖ്യമന്ത്രിപദത്തിലേക്കുള്ള വളർച്ച.
ദ്രൗപദി മുർമുവിന്റെ മൂന്നു മക്കളിൽ ആദ്യത്തെ മകൻ 2009ൽ ദുരൂഹസാഹചര്യത്തിലാണു മരിച്ചത്. രണ്ടാമത്തെ മകൻ 2013ൽ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ദീർഘകാലം രോഗബാധിതനായിരുന്ന ദ്രൗപദിയുടെ ഭർത്താവ് ശ്യാം ചരണ്‍ മുർമു 2014ൽ ഹൃദയാഘാതം മൂലം മരിച്ചു. യുകോ ബാങ്കിലെ ഉദ്യോഗസ്ഥയാണ് ദ്രൗപതിയുടെ ഏകമകൾ ഇതിശ്രീ മുർമു. 2015ൽ ഗണേഷ് ചന്ദ്ര ഹെബ്രാം എന്നയാളെ വിവാഹം കഴിച്ച മകൾ സുഖമായി ജീവിക്കുന്നതാണ് ആശ്വാസം. വ്യക്തിജീവിതത്തെ തളർത്തിയ മൂന്നു ദുരന്തങ്ങൾക്കു ശേഷമുള്ള ദ്രൗപദിയുടെ ഉയർച്ചയ്ക്കു തങ്കത്തിളക്കമുണ്ട്.
ജന്മഗ്രാമം ആയ സത്താറയ്ക്ക് അടുത്തുള്ള തടാകത്തിൽ മകൻ ദിപേഷും (11), മകൾ ശുഭദയും (7) മുങ്ങിമരിച്ചത് ഏക്നാഥ് ഷിൻഡെയെ തളർത്തിയിരുന്നു. 2000 ജൂണ്‍ രണ്ടിന് ബോട്ട് മറിഞ്ഞുള്ള അപകടം. മക്കളെ നഷ്ടമായ ദുരന്തത്തിനു ശേഷം ഷിൻഡെ വിഷാദാവസ്ഥയിലായി. പക്ഷേ നിശ്ചയദാർഢ്യത്തോടെ രാഷ്ട്രീയത്തിൽ സജീവമായ താക്കറേശിഷ്യൻ പിന്നീട് ഇതെല്ലാം അതിജീവിച്ചു. എത്ര വലിയ ദുരന്തങ്ങളിലും തകരാതെ പിടിച്ചുനിന്നാൽ വിജയം ഒപ്പമുണ്ടാകുമെന്നതിന്റെ ഉദാഹരണങ്ങളാണ് ദ്രൗപദിയും ഏക്നാഥും.
ദിഗേ എന്ന ഗോഡ്ഫാദർ
ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പരസ്യമായി പറഞ്ഞ രണ്ടു പേരുകൾ - ബാലാസാഹെബ് താക്കറെ, ആനന്ദ് ദിഗേ എന്നിവരുടേതാണ്. താക്കറെയെ അറിയുമെങ്കിലും ഈ ദിഗേ ആരെന്നു സംശയിച്ചേക്കാം. ഷിൻഡേയുടെ ഉപദേശകൻ മാത്രമല്ല ദിഗേ.
താനെയിലെ ശിവസേന നേതാവ് ദിഗേയുടെ അരുമശിഷ്യനായാണ് ഷിൻഡെയുടെ ഉയർച്ച. താനെയിലെ താക്കറെ എന്നാണ് ദിഗേ അറിയപ്പെട്ടിരുന്നത്. ശിവസേനാ നേതാവെന്ന നിലയിൽ 24 മണിക്കൂറും ആർക്കും എന്തിനും സമീപിക്കാവുന്ന നേതാവായ ദിഗേ ഏതു കേസിലും അന്തിമവാക്ക് ആയിരുന്നു. ദിഗേയുടെ പ്രവർത്തനങ്ങളിൽ പോലീസ് പോലും ഇടപെടാറില്ലായിരുന്നു. താനെയിൽ ശിവസേനയെ വളർത്തിയ ദിഗേയാണ് 1980കളിൽ ഏക്നാഥിനെ ശിവസേനയുടെ പോരാളിയാക്കിയത്.
വാഗ്ലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തൊഴിലാളി നേതാവായിരിക്കെ 1980ന്റെ തുടക്കത്തിൽ ശിവസേനയുടെ താനെ യൂണിറ്റ് പ്രസിഡന്റ് ആയാണ് ഷിൻഡെയെ ദിഗെ അവതരിപ്പിച്ചത്. മഹാരാഷ്ട്ര-കർണാടക പ്രക്ഷോഭത്തിനിടെ ഷിൻഡെയെ പോലീസ് അറസ്റ്റ് ചെയ്ത് 40 ദിവസം തടവിലിടുകയും ചെയ്തു. 1997ൽ താനെ മുനിസിപ്പൽ കോർപറേഷനിലേക്കു ഷിൻഡെ ജയിച്ചു. ഷിൻഡെയെ കോർപറേഷനിലെ ശിവസേനാ നേതാവാക്കിയതും ദിഗെയാണ്. പിന്നീട് കോപ്രി പഞ്ച്പഖാഡി മണ്ഡലത്തിൽനിന്ന് ശിവസേനാ എംഎൽഎ ആയതോടെ ഭാഗ്യം തെളിഞ്ഞു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണ ജയിച്ചതോടെ മന്ത്രിയായും കരുത്തനായി.
എവിടെ സംശുദ്ധ രാഷ്ട്രീയം?
മഹാരാഷ്ട്രയിലെ ശിവസേനയുടെ ഹിന്ദുത്വ വോട്ടുബാങ്ക് ബിജെപി പോക്കറ്റിലാക്കുമെന്നതോ, ശിവസേനയും കോണ്‍ഗ്രസും എൻസിപിയും തളരുമെന്നതോ രാഷ്ട്രീയത്തിൽ വലിയ സംഭവമല്ല. വിമത ശിവസേന നേതാവ് ഏക്നാഥിനെ മുഖ്യമന്ത്രിയാക്കിയതും വലിയ പാർട്ടിയായ ബിജെപി പിന്നിൽ നിന്നു ചരടു വലിക്കുന്നതും മനസിലാക്കാം. താക്കറെയുടെ ശിവസേന രാഷ്ട്രീയ ഇടം ബിജെപി കൈക്കലാക്കിയേക്കാം. രാഷ്ട്രീയ നാടകങ്ങൾ തുടരും.
ഇന്ത്യൻ രാഷ്ട്രീയവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളും നിലവാരത്തകർച്ചയും ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും. ഭരണഘടനാ ശിൽപികളും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും വിഭാവനം ചെയ്ത സംശുദ്ധ രാഷ്ട്രീയവും ജനകീയ ഭരണവും ഉറപ്പാക്കുകയാണു പ്രധാനം. ഇന്ത്യയും ജനാധിപത്യവും ജയിക്കണം.
നിങ്ങളുടെ സർക്കാരിന്റെ കാര്യങ്ങളിൽ നിങ്ങൾ താത്പര്യം കാണിക്കുന്നില്ലെങ്കിൽ, വിഡ്ഢികളുടെ ഭരണത്തിൻകീഴിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാകും എന്ന് വിഖ്യാത ഗ്രീക്ക് ചിന്തകൻ പ്ലേറ്റോ മുന്നറിയിപ്പു നൽകിയിരുന്നു. രാഷ്ട്രീയത്തിൽ പങ്കാളികളാകാൻ വിസമ്മതിക്കുന്നതിനുള്ള ശിക്ഷകളിലൊന്ന്, തരംതാണവർ ഭരിക്കും എന്നതാണെന്നുകൂടി പ്ലേറ്റോ പറഞ്ഞിട്ടുണ്ട്.