മുംബൈ: അമരാവതിയിൽ കൊല്ലപ്പെട്ട മരുന്നുകട ഉടമയും നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തെ പിന്തുണക്കുന്ന കുറിപ്പുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. കേസിൽ എൻഐഎ അന്വേഷണം തുടങ്ങി. യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തി.
ഐഎസ് മോഡൽ കൊലപാതകമാണ് അമരാവതിയിൽ നടന്നതെന്നും ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവർത്തനമാണെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. ബിജെപി വക്താവായിരുന്ന നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകൾ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്‌റാവു കോൽഹെ (54) വാട്സാപ്പിൽ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ മുഖ്യപ്രതി ഇർഫാൻ ഖാൻ (32) അടക്കമുള്ള പ്രതികൾ പിടിയിലായതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാൾ പിടിയിലായത്.
അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തിൽ സംശയവും പരാതിയുമായി രംഗത്തെത്തിയത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.