ന്യൂഡല്‍ഹി: കൊറോണ മനുഷ്യനിര്‍മിത വൈറസാണെന്ന വെളിപ്പെടുത്തലുമായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേഷകന്റെ വെളിപ്പെടുത്തല്‍. ചൈനയിലെ വുഹാനിലെ ലാബില്‍ ജോലി ചെയ്തിട്ടുള്ള ആന്‍ഡ്രൂ ഹഫാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
രണ്ട് വർഷം മുമ്പ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യുഐവി) നിന്നാണ് കോവിഡ് ചോർന്നതെന്ന് 'ദ സണ്ണി' ന് ഹഫ് നല്‍കിയ പ്രസ്താവനയെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ധനസഹായത്തോടെയാണ് കൊറോണ വൈറസ് വ്യാപിക്കാനിട വന്നതെന്നും ഹഫ് ആരോപിക്കുന്നു. 'ദി ട്രൂത്ത് എബൗട്ട് വുഹാൻ' എന്ന തന്റെ പുസ്തകത്തിൽ ഹഫ് ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള സംഘടനയായ ഇക്കോ ഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റാണ് ഹഫ്. വുഹാൻ ലാബിൽ മതിയായ സുരക്ഷയൊരുക്കാതെ ചൈന നടത്തിയ പരീക്ഷണങ്ങളാണു കോവിഡിനു കാരണമെന്നു ഹഫ് പറയുന്നു. നേരത്തെയും ഇത്തരം ആരോപണങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ചൈന അതെല്ലാം നിഷേധിച്ചിരുന്നു.