ബെയ്ജിങ്: അതിര്‍ത്തിയിലെ വിഷയങ്ങളില്‍ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉദ്യോഗതല ചര്‍ച്ച ബെയ്ജിങില്‍ നടന്നു. അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷ(ഡബ്ല്യൂ.എം.സി.സി.)ന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
2019 ജൂലൈയ്ക്കു ശേഷം ഇതാദ്യമായാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുക്കുന്ന കൂടിക്കാഴ്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി(ഈസ്റ്റ് ഏഷ്യ)യാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. അതിർത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി. നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായില്ലെന്നാണ് വിവരം.