ന്യൂഡല്‍ഹി: ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളെ ചൈന വായ്പ നല്‍കി ദുരുപയോഗം ചെയ്‌തേക്കാമെന്നതില്‍ അമേരിക്കയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ദക്ഷിണ-മധ്യേഷ്യയിലെ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ ഉൾപ്പെടുന്ന മേഖലയിലെ രാജ്യങ്ങള്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കണമെന്നും, മറ്റുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് ഓഫ് ചൈന ഡെവലപ്‌മെന്റ് ബാങ്ക് (സിഡിബി) രാജ്യത്തിന് 700 മില്യൺ ഡോളറിന്റെ വായ്പാ സൗകര്യം അനുവദിച്ചതായി പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യു.എസിന്റെ പ്രതികരണം.
ചൈനയുടെ വിഷയത്തിൽ ഇന്ത്യയും യുഎസും തമ്മിൽ ഗൗരവമായ സംഭാഷണം നടന്നിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ലു പറഞ്ഞു.