പാലക്കാട്: അട്ടപ്പാടിയിൽ കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ. മലവെള്ളപ്പാച്ചിലിൽ ഗതാഗതം തടസപ്പെടുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ചുരം റോഡിലേക്ക് മലവെള്ളം ഒലിച്ചിറങ്ങിയതോടെ ഗതാഗതം പൂർണമായും നിലച്ചു.
മണ്ണാർക്കാട് ആശുപത്രിയിലേക്കുള്ള രോഗികളടക്കം നിരവധി പേർ വഴിയിൽ കുടുങ്ങി. മന്ദൻപൊട്ടി ഭാഗത്താണ് സംഭവം. ഇവിടെ മന്ദൻപൊട്ടി പാലത്തിന് മുകളിലൂടെയാണ് നിലവിൽ വെള്ളം ഒഴുകുന്നത്. വനത്തിനുള്ളിൽ ഉരുൾപൊട്ടിയിരിക്കാമെന്നും ഇത് മലവെള്ളപ്പാച്ചിലിലേക്ക് നയിച്ചതാകാമെന്നുമാണ് വിവരം.
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വരുന്ന നാല് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.