പാലക്കാട്: അട്ടപ്പാടി ചുരം റോഡിൽ ലോറികൾ കുടുങ്ങിയതിന്റെ ഭാഗമായി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച രണ്ട് ട്രെയിലർ ലോറികളായിരുന്നു പുലർച്ചെ ചുരം റോഡിൽ കുടുങ്ങിയത്.
ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. തുടർന്ന് പാതയിൽ നൂറുക്കണക്കിന് വാഹനങ്ങൾ നിശ്ചലമായി. ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറികൾ റോഡിൽ നിന്നും എടുത്തുമാറ്റിയത്. അട്ടപ്പാടി ചുരത്തിന്റെ ഏഴാം വളവിലായിരുന്നു സംഭവം. മംഗളൂരുവിൽ നിന്ന് എത്തിയതായിരുന്നു ലോറികൾ.
കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചുരത്തിൽ തിരിക്കാനാകാതെ കുടുങ്ങിയത്. തീവ്രശ്രമത്തിനിടെ ഒരു ലോറി മറിയുകയും ചെയ്തു. കോഴിക്കോട് നിന്നാണ് ഇവർ ഗൂഗിൾ മാപ്പ് നോക്കി യാത്ര ആരംഭിച്ചത്. ഇത്ര വലിയ വാഹനങ്ങൾ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനംവകുപ്പ് ചെക്‌പോസ്റ്റിൽ നൽകാതിരുന്നത് അപകടത്തിന് കാരണമായെന്നാണ് കരുതുന്നത്.
എന്നാൽ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഡ്രൈവർമാർ അവഗണിച്ചെന്നുമാണ് വനംവകുപ്പിന്റെ പ്രതികരണം. പൊതുഗതാഗതം തടയാൻ സാധിക്കില്ലെന്നും വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.