പാലക്കാട്: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 4.8 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ. വിശാഖപട്ടണത്തു നിന്ന് ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന 4.8 കിലോ കഞ്ചാവുമായി സ്ത്രീയടക്കം മൂന്നു പേരെ പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയിൽ പിടികൂടി.
ട്രെയിനിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് കണ്ടു കഞ്ചാവ് ബാഗും എടുത്ത് പ്ലാറ്റ്ഫോമിൽ കുടുംബമായി യാത്ര ചെയ്യുന്നതുപോലെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടുകയാണുണ്ടായത്.
തൃശ്ശൂർ കുന്നംകുളം പോർക്ക്ളങ്ങാട് കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് (39), (നിലവിൽ പോക്സോ വധ ശ്രമം കേസ് അടക്കം 10 കേസുകളിൽ പ്രതിയാണ്), കുന്നംകുളം പോർക്കളങ്ങാട് ഏഴി കോട്ടിൽ വീട്ടിൽ ദീപു (31) (നിലവിൽ പോക്സോ കേസ് അടക്കം മൂന്ന് കേസുകളിൽ പ്രതിയും), തൃശൂർ തളിക്കുളം സ്വദേശി അറക്കൽ പറമ്പിൽ വേലായുധൻ മകൾ രാജി (32) (നിലവിൽ വലപ്പാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയുമാണ്) എന്നിവരെയാണ് പരിശോധനയില്‍ പിടികൂടിയത്.
വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്നു കുന്നംകുളം ഭാഗങ്ങളിൽ ചിലറ വിൽപ്പനക്കായി എത്തിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. പ്രതികൾ ഇതിനുമുൻപും കഞ്ചാവ് കടത്തുന്നത് ആവർത്തിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ട്രെയിനിൽ നിന്ന് മാത്രം 33.5 കിലോ കഞ്ചാവും അഞ്ച് പ്രതികളെയും ആണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ട്രെയിനിലെ പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി വരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം. രാകേഷിന്റെ നിർദ്ദേശപ്രകാരം. സിഐ പി കെ സതീഷ്, ആർപിഎഫ്.എ എസ് ഐ മാരായ കെ. സജു, സജി അഗസ്റ്റിൻ, ഒ.കെ. അജീഷ്, എന്‍. അശോക്, ഡബ്ല്യു.സി അശ്വതി സിവിൽ എക്സൈസ് ഓഫീസർമാരായ ഫൈസൽ റഹ്മാൻ സുനിൽകുമാർ കെ, മുരളി മോഹൻ, ജി. ഷിജു, ഡബ്ല്യുസിഒ കെ. രഞ്ജിനി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.