മണ്ണാർക്കാട്: ഇന്ന് വിജയദശമി. കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കോവിഡ് രോഗഭീതി ഒഴിയാത്തതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് നടന്നത്.
ഇത്തവണയും ഒട്ടേറെ വീടുകളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഓരോ വർഷവും വിദ്യാരംഭ ചടങ്ങുകൾ കൊണ്ടും ആത്മീയ അനുഷ്ഠാന-കലാപാരമ്പര്യം കൊണ്ടും ഏറെ പ്രസിദ്ധമായ എടത്തനാട്ടുകര ചളവ പനച്ചിക്കുത്ത് തറവാട്ടിൽ നിരവധി രക്ഷിതാക്കള്‍ കുരുന്നുകളുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തി.
മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേയ്ക്ക് തുറക്കുന്ന ദിനമാണ് വിജയദശമി. ഒമ്പതു രാത്രിയിലെ കഠിന വ്രതത്താൽ ശുദ്ധീകരിക്കപ്പെട്ട മനസ്സും ശരീരവുമായി ജ്ഞാനസമുദ്രത്തിൽ നീന്തിത്തുടിക്കുവാനുള്ള പുറപ്പെടലാണ് വിജയദശമി.
കോവിഡ് കാലമായതിനാൽ കൂടുതൽ സമ്പര്‍ക്കം ഒഴിവാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങൾ ചടങ്ങുകളിൽ ഏർപ്പെടുത്തിയിരുന്നു.ഗൃഹാന്തരീക്ഷത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടത്തപ്പെടുന്ന കേരളത്തിലെ അപൂർവ്വം വീടുകളിലൊന്നാണ് ചളവയിലെ പനച്ചിക്കുത്ത് കുടുംബം.
ചളവയിലെ പ്രാചീന നിലത്തെഴുത്താശാനും സംസ്കൃത പണ്ഡിതനുമായിരുന്ന പനച്ചിക്കുത്ത് കുഞ്ഞികൃഷ്ണനെഴുത്തച്ഛന്റെ പിൻ തലമുറക്കാരായ പനച്ചിക്കുത്ത് കുടുംബ കൂട്ടായ്മയാണ് അദ്ദേഹത്തിന്റെ കാലശേഷം ചടങ്ങുകൾ മുറതെറ്റാതെ നടത്തി വരുന്നത്. ഒമ്പതു ദിവസത്തെ പൂജകൾക്കു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്.
ഇളംതലമുറക്കാരായ ആചാര്യൻ പി.ഗോപാലകൃഷ്ണൻ ,കർമ്മശ്രേഷ്ഠ അവാർഡ് ജേതാവും ദേശീയ വിദ്യാഭ്യാസ പ്രവർത്തകനുമായ പനച്ചിക്കുത്ത് അച്ചുതൻ മാസ്റ്റർ, യുവ സാഹിത്യകാരൻ ശ്രീധരൻ പനച്ചിക്കുത്ത് എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. തുടർന്ന്,എഴുത്തച്ഛൻ അനുസ്മരണവും സാംസ്കാരിക സദസ്സും നടന്നു.