മേൽപാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ശയനപ്രദിക്ഷണ സമരം നടത്തിയപ്പോൾ (ഫയൽ ചിത്രം)
പാലക്കാട്: ഏറെ കാലത്തിൻ്റെ കാത്തിരിപ്പിന് ശേഷം നടക്കാവ് മേൽപ്പാല നിർമ്മാണം 20 ന് ആരംഭിക്കും. നിർമ്മാണത്തോട് സഹകരണമാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ അഭ്യർത്ഥന നടത്തി. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കും അപകടവും തുടർക്കഥയായതോടെയാണ് മേൽപ്പാലമെന്ന ആവശ്യം പ്രക്ഷോഭമായി മാറിയത്.
പതിറ്റാണ്ടു നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് നടക്കാവ് മേൽപ്പാലം യാഥാർത്ഥ്യമാവുന്നത്. ഒ രാജഗോപാൽ കേന്ദ്ര മന്ത്രിയായിരിക്കെ മേൽപ്പാലങ്ങൾ അനുവദിച്ചെങ്കിലും സാങ്കേതിക പിഴവ്മൂലം നടക്കാവ് മേൽപ്പാലം നിർമ്മാണത്തിൽ ഇടം പിടിച്ചില്ല. തുടർന്ന് നടന്ന പ്രക്ഷോഭത്തിനൊടുവിലാണ് സ്ഥലം ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായത്.
മണിക്കൂറുകൾ റയിൽവെ ഗയ്റ്റ് അടഞ്ഞുകിടക്കുന്നതു കൊണ്ട് രോഗികളെയും അപകടത്തിൽപ്പെട്ടവരെയും യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വരുന്നതു കൊണ്ട് മരണം പതിവായിരുന്നു.
നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്ന മേൽപ്പാലത്തിന് പൊതുജനങ്ങൾ, ഓട്ടൊ ടാക്സി എന്നിവരുടെ സഹകരണം തേടിയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ശിവരാജേഷ്, മേജർ രാധാകൃഷ്ണൻ, ഉണ്ണി തെക്കെത്തറ, മുരളി അമ്പാടി, കെ.എം. സുലൈമാൻ, മുരുകദാസ്, ബാബു പാടത്ത് എന്നിവർ പ്രചരണം നടത്തിയത്.