നെന്മാറ: അയിലൂർ പഞ്ചായത്തിലെ ഒലിപ്പാറ കൊടി കരിമ്പിൽ ആശാരി മഠത്തിൽ സുന്ദരന്റെ വീട്ടിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷൻ അധികൃതരുടെ സാന്നിധ്യത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന പാനലിൽ ഉൾപ്പെട്ട മംഗലംഡാം വാളിപ്ലാക്കൽ അബ്രഹാം (കുട്ടിച്ചൻ) വെടിവെച്ച് കൊന്നു.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് കിണറ്റിൽ വീണ നിലയിൽ കാട്ടുപന്നിയെ വീട്ടുകാർ കണ്ടത്. തിരുവഴിയാട് സെക്ഷൻ വനം അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി രമേഷ്, അനൂപ് ചന്ദ്രൻ, ആർ. വിനോദ്, എന്നിവരുടെ നേതൃത്വത്തിൽ കിണറ്റിനകത്ത് വെടിവെച്ചുകൊന്ന കാട്ടുപന്നിയുടെ ജഡം നാട്ടുകാരുടെ സഹായത്തോടെ കയറു കെട്ടി കുരുക്കി പുറത്തെടുത്തു.
81 കിലോ തൂക്കവും 2 വയസ്സ് പ്രായവുമുള്ള ആൺപന്നിയാണ് ആൾമറയില്ലാത്ത വലയിട്ട് മൂടിയ കിണറ്റിൽവീണത്. കിണറ്റിൽ നിന്നും പുറത്തെടുത്ത് കാട്ടുപന്നിയുടെ ജഡം നടപടികൾക്കുശേഷം തിരുവഴിയാട് സെക്ഷൻ ഓഫീസ് വളപ്പിൽ മണ്ണെണ്ണയൊഴിച്ച് കുഴിച്ചുമൂടി.
അയിലൂർ, ഒലിപ്പാറ, നേർച്ചപാറ, പൈതല എന്നീ മേഖലകളിൽ വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്നതിനാൽ ഈ മേഖലയിലെ ജനങ്ങൾ വളരെ ഭീതിയോടെ കൂടിയാണ് കഴിയുന്നത്.
ദിവസങ്ങൾക്കു മുമ്പ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ മത്തായി കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും പ്രദേശത്തെ നിരവധി ഇരുചക്ര വാഹന യാത്രക്കാർ കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തതിനാൽ ഭീതിയിൽ കഴിയുന്നതിനിടെയാണ് ഈ സംഭവം.
വൻ പ്രതിഷേധങ്ങൾ നടന്നുവരുന്ന സാഹചര്യത്തിലാണ് കാട്ടുപന്നി കിണറ്റിൽ അകപ്പെട്ടത്. വന്യമൃഗങ്ങളിൽ നിന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ഈ പ്രദേശത്തെ ജനങ്ങളുടെ പൊതുവായ ആവശ്യം.