പാലക്കാട്: രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന 33 ലക്ഷം രൂപയുടെ കുഴൽപ്പണം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ആർപിഎഫ് സംഘം പിടികൂടി. ആന്ധ്രയിലെ നെല്ലൂരിൽനിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോകുകയാണെന്ന് പ്രതി പറഞ്ഞു.
ശബരി എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത്. ബാഗിന്റെ രഹസ്യ അറയിൽ പണം ഒളിപ്പിച്ചു കടത്തുകയായിരുന്നു. ആന്ധ്ര നെല്ലൂർ സ്വദേശി കരീമിന്റെ മകൻ ഷെയ്ക്ക് മസ്താൻ (49) ആണ് പിടിയിലായത്. ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ സൂരജ് കുമാർ, എഎസ്ഐ സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പിടികൂടിയത്.
ഒരു മാസത്തിനുള്ളിൽ രണ്ടുകോടി രൂപയോളം കുഴൽപ്പണം പിടികൂടിയതായി ആർപിഎഫ് അറിയിച്ചു. പിടികൂടിയ പണവും പ്രതിയെയും ഇംകം ടാക്സ് ഡിപ്പാർട്ട്മെന്റിന് കൈമാറി.