പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. കുട്ടിയ്‌ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാനമ്മയെ വിവരം അറിയിച്ചിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തു വരുന്നത്.
കുട്ടിയെ തുടർച്ചയായി മൂന്ന് വർഷമാണ് പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയത്. 2016 മുതൽ 2019 വരെ പല സമയങ്ങളിലായി പലയിടത്ത് എത്തിച്ചായിരുന്നു പീഡനം. ആദ്യ അതിക്രമം ഉണ്ടാകുമ്പോൾ കുട്ടിക്ക് പ്രായം വെറും ഒൻപത് വയസ്സ് മാത്രമായിരുന്നു. പ്രതിയ്‌ക്ക് അന്ന് 55 വയസ്സും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് അണുബാധയുണ്ടാവുകയും വിട്ടുമാറാത്ത വയറുവദനയുണ്ടാവുകയും ചെയ്തിരുന്നു. കുട്ടിയുടെ രണ്ടാനമ്മ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴി നിർണ്ണായക തെളിവായി.
സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്‌സോ അതിവേഗ കോടതി ജഡ്ജി കെ എൻ ഹരികുമാറാണ് പ്രതിയ്‌ക്ക് അപൂർവ്വ ശിക്ഷ വിധിച്ചത്.