റാന്നി: സിപിഎം ബിജെപി പിന്തുണയോടെ റാന്നി പഞ്ചായത്ത് പ്രസിഡന്റ് ആയ കേരള കോൺഗ്രസ് (എം) പ്രതിനിധിക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്താൻ സിപിഎമ്മും, ബിജെപിയും തമ്മിൽ വീണ്ടും ഒത്തു കളിച്ചു എന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍.
സംസ്ഥാനത്ത് പലയിടത്തും ഇവർ തമ്മിൽ ചങ്ങാത്തം ഉണ്ടെങ്കിലും, കരാറുണ്ടാക്കി സഹകരിക്കുന്നത് റാന്നി പഞ്ചായത്തിൽ മാത്രമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആരംഭിച്ച ഈ സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥിക്ക് വോട്ട് മറിച്ചു നൽകിയത് കൊണ്ടാണ് മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎ സ്ഥാനാർത്ഥിക്ക് 10000 വോട്ടുകൾ കുറഞ്ഞത്.
ഈ സഖ്യം ഇപ്പോഴും തുടരുന്നതാണ് അവിശ്വാസത്തിൽ നിന്നും രണ്ടു കൂട്ടരും വിട്ടുനിൽക്കാൻ കാരണം. അവിശ്വാസം പരാജയപ്പെട്ടെങ്കിലും ഇവരുടെ രാഷ്ട്രീയ പാപ്പരത്തം തുറന്നു കാട്ടുവാൻ സാധിച്ചു.
എൽഡിഎഫിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കി എന്നത് പത്രക്കുറിപ്പ് മാത്രമാണ്. എൽഡിഎഫിന്റെയും, ബിജെപിയുടെയും മനസ്സിൽ അവരെ ഒരുപോലെ പ്രതിഷ്ഠിച്ചിരിക്കുകയാണ്.
റാന്നിയിലെ എൻഡിഎ പിരിച്ചുവിട്ടു എൽഡിഎഫിൽ പരസ്യ സഖ്യം ചേരുവാൻ ആർജവം കാട്ടണം. ബിജെപിയുടേയും എൽഡിഎഫിന്റെയും ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണോ ഇതൊന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ പ്രാദേശിക നേതൃത്വത്തിന് എതിരെ നടപടിയെടുക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ട് മൂലമാണ് റാന്നി എംഎൽഎ ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നതെന്ന് റിങ്കു ചെറിയാന്‍ പ്രസ്താവിച്ചു.