പത്തനംതിട്ട: ഹാൻഡ് ബോൾ പരിശീലനത്തിന് എത്തുന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കായിക പരിശീലകൻ പിടിയിൽ. കീഴ്വായ്പൂർ പാലമറ്റത്ത് റിട്ട.കേണൽ ജോസഫ് തോമസാണ് അറസ്റ്റിലായത്. പരിശീലനത്തിന് എത്തിയ പെൺകുട്ടിയെ കാറിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ പിടിയിലാകുകയായിരുന്നു.
മല്ലപ്പള്ളിയിലെ മുണ്ടിയപ്പള്ളി ഭാഗത്ത് പെൺകുട്ടികൾക്ക് മാത്രമായി പ്രതി സ്വകാര്യ ഹാൻഡ്ബോൾ പരിശീലനകേന്ദ്രം നടത്തിയിരുന്നു. പരിശീലനത്തിന് എത്തുന്ന കുട്ടികളെ വീട്ടിലും മറ്റും കളിസ്ഥലങ്ങളിലും പ്രതി തന്നെയാണ് കാറിൽ എത്തിച്ചിരുന്നത്. ഇതിനിടെ പെൺകുട്ടികളോട് മോശമായി പെരുമാറുന്നുവെന്ന വിവരം ലഭിച്ച പോലീസ് കഴിഞ്ഞ ആറുമാസമായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച നെല്ലിമൂടിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ ജി.സന്തോഷ്‌കുമാറാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.