പത്തനംതിട്ട: ഗവിയിലെ വനത്തിനുളളിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിൽ കണ്ട് മനസിലാക്കാനും, അവരെ സാമ്പത്തികമായി സുരക്ഷിതരാക്കുവാനും ഭാരതീയ റിസർവ്വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥ സംഘം ഗവിയിലെത്തി. വനത്തിൽ താമസിക്കുന്ന ആദിവാസികൾ, ശ്രീലങ്കൻ വംശജരായ തൊഴിലാളികൾ എന്നിവരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കുകയും, ബാങ്കിംഗിന്റെ ഗുണകരമായ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും ചെയ്തു.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫീൽഡ് തല സാമ്പത്തിക സാക്ഷരതയുടെ ഭാഗമായാണ് ഗവി വനത്തിലെ താമസക്കാരിലേക്ക് ബാങ്കിംഗിന്റെ അറിവുകൾ പകരന്ന് നൽകാൻ ഉദ്യോഗസ്ഥർ എത്തിയത്. ആർ.ബി.ഐയുടെ ജനറൽ മാനേജർ ഡോ. സെഡ്രിക്ക് ലോറൻസ്, ഡപ്യൂട്ടി ജനറൽ മാനേജർ എ. ഗൗതമൻ, മിനി ബാലകൃഷ്ണൻ, കറുപ്പനാ ദേവി, ശ്യാം സുന്ദർ, എന്നിവരുൾപ്പെട്ട സംഘത്തെ ഗവി നിവാസികൾ കൊച്ചു പമ്പയിൽ വച്ച് പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ പത്തനംതിട്ട ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് സ്വാഗതം പറഞ്ഞു. ഡോ. സെഡ്രിക്ക് ലോറൻസ് ഉദ്ഘാടനം നടത്തി. ആര്‍ബിഐ ഡ്യൂട്ടി ജനറൽ മാനേജർ എ. ഗൗതമൻ, എസ്ബിഐ റീജനൽ മാനേജർ സി.എസ് ഉമേഷ്, കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി, ഫെഡറൽ ബാങ്ക് വൈസ്. പ്രസിസന്റെ മിനിമോൾ ലിസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ മാനേജർ ടിനു ഈഡൻ അമ്പാട്ട്, പഞ്ചായത്ത് അംഗം ഗംഗമ്മ, മിനി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ആര്‍ബിഐ ഉദ്യോഗസ്ഥരായ ശ്യാ സുന്ദർ, കറുപ്പനാ ദേവി, എഫ്. എൽ. സി ഗോപകുമാർ എന്നിവർ ബാങ്കിംഗ് മേഖലയിലെ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന്റെ ഗുണകരമായ വശങ്ങളും, കൂലി കിട്ടുന്ന തുകയിൽ നിന്നും ചെറിയ തുക ഉയോഗിച്ച് എങ്ങനെ വലിയ നിക്ഷേപമായി മാറ്റാമെന്നു സംബന്ധിച്ച ക്ലാസ്സെടുത്തു. കള്ളനോട്ട് എങ്ങനെ തിരിച്ചറിയാൻ കഴിയും, പഴയതും, കീറിയതുമായ നോട്ടുകൾ എങ്ങനെ മാറ്റിയടുക്കാം, വായ്പ ലഭിക്കാനും, അത് ഉപയോഗിച്ച് എങ്ങനെ ബിസിനസ് നടത്താമെന്നും, തിരിച്ചടവ് ഏതു തരത്തിൽ വേണമെന്നും ബോധ്യമാക്കി നൽകി.
ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ഗവിയിൽ ഇന്റെർനെറ്റോ, ഫോണോ ഇല്ലാത്തതിനാൽ ബാങ്കിംഗ് നടത്താൻ ജനങ്ങൾ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. അത്യാവശ്യത്തിന് 1000 രൂപ വേണമെങ്കിൽ എടിഎം കൗണ്ടർ 30 കിലോമീറ്റർ ദൂരെ വണ്ടി പെരിയാറിലാണുള്ളത്. ഇവിടെ പോയി പണം എടുത്ത് വരാൻ 250 രൂപയോളം ചിലവാകും. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മൊബൈൽ എടിഎം കൗണ്ടർ ആഴ്ചയിൽ ഒരിക്കൽ ഗവിയിൽ എത്തിക്കാൻ ആര്‍ബിഐ ജനറൽ മാനേജർ നിർദേശം നൽകി. ഇന്റെർനെറ്റ് എത്തുമ്പോൾ സ്ഥിരമായ എടിഎം മെഷീനും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗവി സ്കൂളിൽ നടത്തിയ ചടങ്ങിലും ആര്‍ബിഐ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഗവിയിലേക്കുള്ള യാത്രയ്ക്കിടയിൽ ളാഹ മഞ്ഞത്തോട് ആദിവാസി കോളനി, മൂഴിയാർ ആദിവാസി കോളനി, വനത്തിലെ വിവിധ ആദിവാസി ഊരുകൾ എന്നിവ സന്ദർശിച്ച് സാമ്പത്തിക സാക്ഷരത സംബന്ധിച്ച ക്ലാസ്സടുക്കുകയും ചെയ്തു.