പത്തനംതിട്ട: തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണ തോണി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. തിരുവോണ ദിവസമായ നാളെ പുലർച്ചെ തോണി ആറന്മുള ക്ഷേത്രത്തിലെത്തും.
കൊറോണയുടെ പശ്ചാത്തലത്തിൽ 3 പള്ളിയോടങ്ങൾ മാത്രമാണ് തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നത്. ആഘോഷങ്ങളുടെ പെരുമായില്ലാതെയാണ് ഈ വട്ടം തിരുവോണ തോണി പുറപ്പെട്ടത്. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ദീപാരാധനയ്‌ക്ക് ശേഷം മേൽശാന്തി പകർന്ന് നൽകിയ ദീപം മങ്ങാട്ടില്ലത്ത് രവീന്ദ്രബാബു ഭട്ടതിരി ആറന്മുളയിലെത്തിക്കും.
ഈ ദീപമാണ് അടുത്ത ഒരു കൊല്ലം ആറന്മുളയിലെ കെടാവിളക്കിൽ തെളിയുക. കാട്ടൂർ ക്ഷേത്രത്തിലെ ഉരലിൽ കുത്തിയെടുത്ത നെല്ലിന്റെ അരിയുൾപ്പെടെയുള്ള വിഭവങ്ങൾ തോണിയിലുണ്ട്. വിഭവങ്ങളെല്ലാം മങ്ങാട്ട് ഭട്ടതിരി ആറന്മുളയപ്പന് സമർപ്പിക്കും. ഈ വിഭവങ്ങൾ ചേർത്താണ് നാളെ ആറന്മുളയിൽ തിരുവോണ സദ്യ.
കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷം കോഴഞ്ചേരി, കീഴ്വൻമഴി, മാരാമൻ എന്നീ 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് തിരുവോണത്തോണിയെ അകമ്പടി സേവിക്കാൻ അനുമതി ലഭിച്ചത്. നാളെ പുലർച്ചെയാണ് തിരുവോണ തോണി ആറന്മുള മധുകടവിലെത്തുക.
ആറന്മുളയിലെത്തുന്ന തിരുവോണത്തോണിക്ക് ആചാരപരമായ സ്വീകരണം ലഭിക്കും. തിരുവോണസദ്യക്ക് ശേഷം ഭഗവാന് പണക്കിഴി സമർപ്പിച്ച് ഭട്ടതിരി മങ്ങാട്ടേക്ക് മടങ്ങുന്നതോടെ തിരുവോണ നാളിലെ ചടങ്ങുകൾക്ക് സമാപനമാകും.